കോഴിമുട്ട പൊട്ടിക്കുന്നത് ഇഷ്ടിക കൊണ്ട്. മൈനസ് 40 മുതൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്ന വാക്കുകളോടെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിഡിയോ വൈറലായി. ജ്യൂസ് പുറത്തെടുക്കുന്നത് തണുത്തുറഞ്ഞ പായ്ക്കറ്റ് കത്തി കൊണ്ടു കുത്തിക്കീറി, മേശയിലേക്കുവലിച്ചെറിഞ്ഞും, പച്ചക്കറികളുടെ അവസ്ഥയും ഇതു തന്നെ… ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയായ സിയാച്ചിനിൽ നിന്നുള്ള കാഴ്ചയാണിത്. വിഡിയോ പുറത്തുവിട്ടതാകട്ടെ ഇന്ത്യൻ സൈനികരും.

കയ്യിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങൾ ഉണ്ടെങ്കിലും സിയാച്ചിനിലെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ അവ ഇഷ്ടിക പോലെ ഉറച്ചു പോയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ തുടക്കത്തിൽ, കല്ലു പോലെ കട്ടിയായിരിക്കുന്ന ജ്യൂസ് പായ്ക്കറ്റ് വളരെ കഷ്ടപ്പെട്ട് കത്തികൊണ്ടു കീറി പുറത്തെടുക്കുന്നത് കാണാം. മറ്റൊരു സൈനികൻ ചുറ്റിക കൊണ്ട് അടിച്ച് അതു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം.

അടുത്ത പരീക്ഷണം കോഴിമുട്ടയിലാണ്. ചുറ്റിക കൊണ്ട് മുട്ട പൊട്ടിക്കാൻ നോക്കിയെങ്കിലും സാധിക്കുന്നില്ല. പൊട്ടിക്കാനായി മുട്ട മുന്നിലെ മേശയിലേക്ക് എടുത്തെറിയുന്നുമുണ്ട്. ഇതുപോലെ സവാളയും തക്കാളിയും ഇഞ്ചിയും ഉരുളക്കിഴങ്ങുമൊക്കെ പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഇടയ്ക്കിടെ നർമസംഭാഷണങ്ങളൊക്കെ കേൾക്കാമെങ്കിലും സിയാച്ചിനിലെ ജീവിതം കഠിനമായിരിക്കുന്നുവെന്നാണ് ഒരു സെനികൻ പറയുന്നത്. ഉറച്ചു കട്ടിയായ ജ്യൂസ് ചൂടാക്കിയാൽ മാത്രമേ കുടിക്കാനാകൂ.

മൈനസ് 60 ഡിഗ്രിയാണ് നിലവിലെ താപനില. ക്യാംപെല്ലാം മഞ്ഞുമൂടിയ അവസ്ഥയിലും. ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സിയാച്ചിനിലെ സൈനികരുടെ നിശ്ചയദാർഢ്യത്തിനും സഹിഷ്ണുതയ്ക്കും ഐക്യദാർഢ്യം അറിയിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിൻ പട്ടാളക്യാംപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുകൂടിയ യുദ്ധമേഖലയാണിത്. ശക്തമായ മഞ്ഞുവീഴ്ചയോടും തണുത്തുറഞ്ഞ കാറ്റിനോടുമൊക്കെ യുദ്ധം ചെയ്താണ് സൈനികർ കഴിയുന്നത്.