ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്. ഏകദിന ക്രിക്കറ്റിൽ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു റൺസ് മാത്രമെടുത്ത് പുറത്താകുന്നത് ഇതാദ്യമായാണ്. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് മുൻനിരതാരങ്ങളായ രോഹിത് ശര്‍മ, ലോകേഷ് രാഹുൽ, വിരാട് കോലി എന്നിവർ ഒരു റൺ മാത്രമെടുത്ത് പുറത്തായത്.

നാല് പന്തിൽ നിന്ന് ഒരു റണ്ണെടുത്ത് രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ ആറ് പന്തിൽ ഒരു റണ്ണെടുത്ത് കോലിയും പുറത്തായി. ഏഴ് പന്തിൽ നിന്നാണ് രാഹുൽ ഒരു റണ്ണെടുത്തത്. ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെൻറി, ട്രെന്റ് ബോള്‍ട്ട് എന്നിവർ ചേർന്ന് ഇന്ത്യൻ മുൻനിരയെ തകർത്തുവിടുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യൻ ബാറ്റ്സ്‍മാൻമാർ ന്യൂസീലൻ‍ഡ് ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 18 റൺസിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.