മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജാഫർ ഷെരീഫ് (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. നരസിംഹറാവു മന്ത്രിസഭയില്‍ 1991 മുതല്‍ 95 വരെ കേന്ദ്ര റയില്‍വേ മന്ത്രിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നായിരുന്നു അന്ത്യം. കുഴഞ്ഞു വീണതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീനാ ബീവിയാണ് ഭാര്യ.

1933 ൽ കർണാടകയിലെ ചിത്രദുർഗ ജില്ലയിലുള്ള ചല്ലക്കരെയിലാണ് ജാഫർ ഷെരീഫ് ജനിച്ചത്. കോൺഗ്രസ് നേതാവ് നിജലിംഗപ്പയുടെ അനുയായിയായി രാഷ്ട്രീയത്തിലെത്തിയ ഷെരീഫ് 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. എഴു തവണ എംപിയായി. രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തില്‍ പ്രധാന പങ്കു വഹിച്ചത് ജാഫര്‍ ഷെരീഫാണ്. ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഷെരീഫിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചു.