കൊച്ചി: എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സീറോ മലബാര്‍ സഭ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട്. ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും അടക്കം 13 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഭൂമി വിറ്റ ഇലഞ്ഞിക്കല്‍ ജോസ്, ഇടനിലക്കാരായ എം.കെ ഷംസു, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

കോതമംഗലത്തും കോട്ടപ്പടിയിലും കാക്കനാടും നടത്തിയ ഇടപാടില്‍ ആണ് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട് കണ്ടെത്തിയത്. രേഖകളില്‍ കാണിച്ചിരിക്കുന്നതിലും കൂടുതല്‍ തുകയ്ക്കാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. ഇതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സഭാ കേന്ദ്രങ്ങളിലേക്കും പരിശോധന നീളുമെന്ന സൂചനയും ആദായ നികുതി അധികൃതര്‍ നല്‍കുന്നുണ്ട്.