ജനീവ: വീട്ടുകാരോട് പിണങ്ങി ജനീവയിലുള്ള ഏഴുവയസുകാരി വിമാനം കയറി. ഞായറാഴ്ചയാണ് സഭവം നടന്നത്. പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് ജനീവ എയര്‍പോര്‍ട്ടിലേക്ക് ട്രെയിന്‍ കയറി. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പെണ്‍കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനവും കയറി.

രക്ഷിതാക്കള്‍ക്കായി കുറിപ്പ് എഴുതി വെച്ചാണ് കുട്ടി പോയത്. കുട്ടിയുടെ വീട്ടുകാര്‍ സ്വിസ് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെങ്കിലും റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടികൂടാനായില്ല.

എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ ആദ്യം സെക്യൂരിറ്റിക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്നവരോടൊപ്പം കുട്ടി ആള്‍ക്കൂട്ടത്തിനുള്ളില്‍ മറയുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറുകയും ചെയ്തു. വിമാനത്തിനുള്ളില്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയെ വിമാനത്താവളം അധികൃതര്‍ പൊലീസിന് കൈമാറുകയായിരുന്നു.

എവിടേക്ക് പോകാനുള്ളതായിരുന്നു വിമാനം എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം സുരക്ഷാ വീഴ്ചയാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.