കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിൽ നിരവധി ഇന്ത്യാക്കാരും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. കപ്പലിലുള്ളവരെ പുറത്തിറക്കാതെ കൊറോണ പടരുന്ന സാഹചര്യത്തെ ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. കപ്പലിൽ‌ വേണ്ട ചികിത്സകൾ നൽകുന്നുണ്ട്. 200 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്. ഇവരിലാർക്കും കൊറോണ ബാധയില്ലെന്നാണ് വിവരം.

പ്രിൻസസ് ക്രൂയിസസ് കമ്പനിയുടെ ഡയമണ്ട് പ്രിൻസസ് കപ്പലിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലെ 64 പേർക്ക് കൊറോണ ബാധിച്ചതായാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്. കപ്പലിൽ ആകെ 3700 യാത്രക്കാരുണ്ട്. ഇവരെക്കൂടാതെ കപ്പൽ ജീവനക്കാർ വേറെയും. അവശനിലയിലായിത്തുടങ്ങിയ ചില രോഗികളെ ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലെത്തിച്ചതായി വിവരമുണ്ട്.

ഇന്ത്യൻ പൗരന്മാർക്കാർക്കും കൊറോണയില്ലെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യൻ എംബസി കാര്യങ്ങൾ നേരിട്ട് നിരീക്ഷിച്ചു വരുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.കൊറോണ ബാധിച്ചവരിൽ 28 പേർ ജപ്പാന്‍കാരാണ്. പതിനൊന്ന് യുഎസ് പൗരന്മാരും കൂട്ടത്തിലുണ്ട്. ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 61 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ചൈനാക്കാരുമുണ്ട്. യുകെ, ന്യൂസീലാൻഡ്, തായ്‌വാൻ, ഫിലിപ്പൈൻസ്, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതം കൊറോണ ബാധിതരാണ് കപ്പലിൽ.