യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള രണ്ട് വൈദികര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമോപദേശം. ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാംപ്രതി ഫാദര്‍. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചത്. കീഴടങ്ങളാതെ ഒളിവില്‍ കഴിയുന്ന ഇവര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അതേസമയം മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി. മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ തേടി ബന്ധുക്കളുടേതടക്കം പല വീടുകളിലും പരിശോധന നടത്തി.

മുന്‍പ് പല പീഡനക്കേസുകളിലും സുപ്രീംകോടതി മുന്‍ജാമ്യം നല്‍കിയിട്ടില്ല. അതിനാല്‍ ഏറെ വിവാദമായ ഈ കേസിലും ലഭിക്കാന്‍ സാധ്യതയില്ല. പ്രതികള്‍ വൈദികരായതിനാലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഇത്തരം കേസുകളില്‍ ഇരയ്ക്ക് അനുകൂലമായ നിലപാടുകളേ കോടതികള്‍ സ്വീകരിക്കൂ. കൊച്ചിയില്‍ നടിയ ആക്രമിച്ച സംഭവത്തിലും ഇങ്ങനെയായിരുന്നു. നിരവധി തവണ ജാമ്യംനിഷേധിച്ച ശേഷമാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിന് ജാമ്യം ലഭിച്ചത്. അതും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലാണ് നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകര്‍ വൈദികരെ അറിയിച്ചിട്ടുണ്ട്.

കുമ്പസാരരഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ അഞ്ച് വൈദികര്‍ പലതവണ പീഡിപ്പിച്ചെന്ന് കാട്ടി ഭര്‍ത്താവ് മേയ് ആദ്യമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരാതി നല്‍കിയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍. സഭ അധ്യക്ഷന്‍മാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. തന്നെ നാല് പേര്‍ പീഡിപ്പിച്ചെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് നാല് പേര്‍ക്കെതിരെ കേസ് എടുത്തത്.