ന്യൂസ് ഡെസ്ക്

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ കടുത്ത ലൈംഗിക ചൂഷണത്തിന്  ഇരയാവുന്നു. കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ  റിപ്പോർട്ട് ചെയ്യപ്പെട്ടത് 173 കേസുകളാണ്. ഇതിൽ 119 എണ്ണം വിദ്യാർത്ഥികൾക്ക് ഇതര വിദ്യാർത്ഥികളിൽ നിന്ന് ഉണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടതാണ്. രണ്ടു വിദ്യാർത്ഥികൾ സ്റ്റാഫിനെതിരെ പരാതി നല്കിയിട്ടുണ്ട്. സ്റ്റാഫുകളെ മറ്റു സ്റ്റാഫുകൾ ലൈംഗികമായി ദുരുപയോഗിച്ചതായി ഏഴ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ചൂഷണം രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇത്രയുമധികം പരാതികൾ ഒൻപത് മാസം കൊണ്ട് ലഭിച്ചത്.

മറ്റു യൂണിവേഴ്സിറ്റികളിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്നാണ് പുറത്തു വരുന്ന വിവരം.   ഗാർഡിയൻ ന്യൂസിന്റെ റിപ്പോർട്ട്  യുകെയിലെ സര്‍വകലാശാലകളില്‍ ലൈംഗിക ചൂഷണങ്ങള്‍ പെരുകുന്നു എന്ന വാർത്ത ശരിവയ്ക്കുന്നതാണ്. ഗാർഡിയൻ ന്യൂസിന്  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് യുകെയിലെ 120 യൂണിവേഴ്‌സിറ്റികളില്‍ 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 169 ലൈംഗിക ചൂഷണ കേസുകളാണ്. വിദ്യാര്‍ത്ഥികളാണ് അക്കാദമിക്ക് നോണ്‍ അക്കാദമിക്ക് സ്റ്റാഫുകള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ കൊടുത്തിരിക്കുന്നത്. കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അതിക്രമത്തിനെതിരെ ഇക്കാലയളവില്‍ 127 പരാതികളും ലഭിച്ചിട്ടുണ്ട്. പരാതികള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കപ്പെട്ടതായും പരാതികള്‍ പിന്‍വലിക്കുന്നതിനായി അനൗദ്യോഗിക ഒത്തു തീര്‍പ്പിന് വഴങ്ങേണ്ടി വന്നതായും പരാതി നല്‍കിയവര്‍ പറയുന്നു.

വിദ്യാഭ്യാസത്തെയും കരിയറിനെയും ബാധിക്കുമെന്ന ഭയത്താലാണ് വിദ്യാര്‍ത്ഥികളില്‍ പലരും തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിനെതിരെ പരാതി നല്‍കാതിരുന്നെതെന്ന് വ്യക്തമാക്കുന്നു. വിവാരവകാശ നിയമ പ്രകാരം പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതല്‍ അതിക്രമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ നടക്കുന്നതായി ഇത്തരം വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. പരാതികളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണെന്നും ഈ എണ്ണത്തിലേറെ പീഡനങ്ങള്‍ നടക്കുന്നതായും മക്അലിസ്റ്റര്‍ ഒലിവാരിയസ് എന്ന നിയമവിദഗ്ദ്ധ അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളിലെ ലൈംഗികാരോപണ കേസുകള്‍ അനിയന്ത്രിതമായ നിരക്കില്‍ വര്‍ദ്ധിച്ചു വരികയാണ്. പല യൂണിവേഴ്‌സിറ്റികളിലും ഇവയെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ലെന്നും ഇവര്‍ പറയുന്നു.

കേംബ്രിഡ്ജ് കഴിഞ്ഞാൽ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ലൈംഗിക ചൂഷണാരോപണത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ 11 പരാതികള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവിന് ലഭിച്ചവയും 10 എണ്ണം കോളെജുകളില്‍ നേരിട്ട് ലഭിച്ചവയുമാണ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 10, എഡിന്‍ബര്‍ഗ് യുണിവേഴ്‌സിറ്റി 9, യൂണിവേഴ്‌സിറ്റി ഓഫ് ദി ആര്‍ട്‌സ് ലണ്ടന്‍ ആന്റ് എസ്സക്‌സ് 7  എന്നിവയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ച മറ്റ് യൂണിവേഴ്‌സിറ്റികള്‍.