ഷെയിം നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെച്ചൊല്ലി അമ്മയില്‍ പൊട്ടിത്തെറി. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന് നിര്‍വാഹകസമിതിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.

അതേസമയം, ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം. ഷെയിനുമായി സംസാരിച്ചെങ്കിലും ചിലകാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമെ നിര്‍മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് അമ്മ ജനറല്‍ െസക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഒരുവട്ടം ഒത്തുതീര്‍പ്പായ ശേഷം വീണ്ടും വിവാദങ്ങളിലേക്കും നിര്‍മാതാക്കളുടെ കടുത്ത നിലപാടിലേക്കും കടന്ന വിഷയത്തില്‍ നിലവില്‍ സിദ്ദിഖും ഇടവേള ബാബുവുമാണ് ഷെയിനിനോട് സംസാരിച്ചത്.

ഫെഫ്കയുമായി ഷെയ്ന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ അമ്മയുടെ ഭാരവാഹികള്‍ ഷെയ്നുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമെ ഷെയിനിനായി നിര്‍മാതാക്കളെ സമീപിക്കാന്‍ കഴിയുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഷെയിന്‍ വിഷയത്തിലെ ഇടപെടല്‍ തിരിച്ചടിക്കുമോയെന്ന ഭയവും അമ്മയുമായി ബന്ധപ്പെട്ടവര്‍ പങ്കുവയ്ക്കുന്നു, വിഷയം ഈ രീതിയില്‍മുന്നോട്ടുപകുമ്പോഴും ഒത്തുതീര്‍പ്പിന് വഴിതുറന്നിട്ടില്ലെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.