പ്രണവ് രാജ്

ന്യൂഡല്‍ഹി : ശത്രുഘ്നന്‍ സിന്‍ഹ ബി ജെ പി വിടുന്നു . ” ഈ പാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ എന്നെ വേദനിപ്പിക്കുന്നു . അവര്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ് . അതിനാല്‍ പുറംലോകത്തോട് അവരുടെ പെരുമാറ്റത്തെക്കുറിച്ചു വിശദീകരിക്കാനാവില്ല. നിരവധിയാളുകളോടു പാര്‍ട്ടി മോശമായാണു പെരുമാറുന്നത്. പുറത്തുപോകാനായല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദാര്‍ശനികനും ഗുരുവും സുഹൃത്തുമായ എല്‍.കെ. അഡ്വാനിയുടെ കാര്യം നോക്കൂ. രണ്ടില്‍ നിന്നു 200 സീറ്റിലേക്കു പാര്‍ട്ടിയെ വളര്‍ത്തി നേതാവാണ്. അദ്ദേഹം ഇപ്പോഴെവിടെയാണ്. അഡ്വാനിയിപ്പോള്‍ ഒന്നുമല്ല ” – സിന്‍ഹ ചൂണ്ടിക്കാട്ടി.

മോദിയുടെ ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിച്ചിരുന്ന ബി ജെ പിയുടെ വലിയ നേതാവായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ . അതോടൊപ്പം കെജരിവാളിന്റയും, ആം ആദ്മി പാര്‍ട്ടിയുടെയും ജനക്ഷേമ ഭരണത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു . അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ബി ജെ പി യില്‍ നിന്ന് രാജിവച്ച് യശ്വന്ത് സിന്‍ഹയുടെയും , മമതയുടെയും മറ്റ് ബി ജെ പി വിരുദ്ധ പാര്‍ട്ടികളുടെയും പിന്തുണയോടെ , ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് . ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള സാധ്യതയും കാണുന്നു . അദ്വാനിയുടെ മൌനസമ്മതം ഈ നീക്കത്തിന് പിന്നില്‍ ഉണ്ടെന്നും അറിയുന്നു .

ദേശീയ ജനാധിപത്യ മുന്നണിയില്‍നിന്നു പാര്‍ട്ടികള്‍ കൊഴിയുന്നതിനിടെ, ബിജെപിയെ കൈവിടാനൊരുങ്ങി മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും. പാര്‍ട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണു പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി.
‘പല പാര്‍ട്ടികളില്‍നിന്നും വാഗ്ദാനങ്ങളുണ്ട്. എന്റെ പാര്‍ട്ടിയിലോ മറ്റു പാര്‍ട്ടികളിലോ സ്വതന്ത്രമായി നിന്നോ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ തന്നെയായിരിക്കും 2019ലും മത്സരിക്കുക’- ദേശീയ ചാനലിനോടു സിന്‍ഹ പറഞ്ഞു. പാര്‍ട്ടി ഉപേക്ഷിക്കാന്‍ സിന്‍ഹ തയാറെടുക്കുന്നെന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നാണു നിരീക്ഷണം.

‘2014ല്‍ ഞാന്‍ മത്സരിക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ബിജെപി ടിക്കറ്റ് തന്നു. ഇപ്പോഴിതാ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണു കഴിഞ്ഞ തവണ ജയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് എനിക്കാണ്. പിന്നെന്തുകൊണ്ടു വീണ്ടും സ്ഥാനാര്‍ഥിയായിക്കൂടാ? ‘- സിന്‍ഹ ചോദിച്ചു. മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് തോല്‍വി മറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിയെ ഞെട്ടിച്ച് പുതിയ വാര്‍ത്ത എത്തുന്നത്.