ലോകത്തെ ഞെട്ടിച്ച് വീണ്ടും അമേരിക്കയിലെ ഡാലസില്‍ പെണ്‍കുരുന്നുകളുടെ കൊലപാതകം. ഡാലസില്‍ നിന്നും 62 മൈല്‍ ദൂരെയുള്ള ഹെന്‍ഡേഴ്‌സണ്‍ കൗണ്ടിയില്‍ ഏഴും അഞ്ചും വയസുള്ള പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊന്നു. പെയ്‌നല്‍ സ്പ്രിംഗില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

നാലാഴ്ചത്തെ ആസൂത്രണത്തിന് ശേഷമാണ് അമ്മ സാറ ഹെന്‍ഡേഴ്‌സന്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായില്ല.സാറയും ഭര്‍ത്താവ് ജേക്കബ് ഹെന്‍ഡേഴ്‌സനും താമസിക്കുന്ന വീട്ടില്‍ ബഹളം നടക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. എന്നാല്‍, പ്രശ്‌നമൊന്നും ഇല്ലെന്ന് ജേക്കബും സാറയും പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് മടങ്ങിപ്പോയി.

മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ഇതേ വീട്ടില്‍ നിന്നും മറ്റൊരു ഫോണ്‍ സന്ദേശം പോലീസിന് ലഭിച്ചു. മാതാവ് രണ്ടു കുട്ടികളെ വെടിവച്ചു വീഴത്തി എന്നായിരുന്നു സന്ദേശം. നിമിഷങ്ങള്‍ക്കകം എത്തിച്ചേര്‍ന്ന പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ്. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സാറയെ പൊലീസ് അറസ്റ്റു ചെയ്ത് കൗണ്ടി ജയിലിലടച്ചു.