ബോളിവുഡ് താരവും ഐപിഎല്‍ ടീം ഉടമയുമാ ശില്‍പ്പാഷെട്ടി ബുര്‍ജ് ഖലീഫയിലുണ്ടായിരുന്ന തന്റെ ഫ്ലാറ്റ് വിറ്റു. ദുബായിയില്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വന്നു പോകുന്ന തനിക്ക് ഇനി മറ്റൊരു പ്രോപ്പര്‍ട്ടി വാങ്ങിക്കാന്‍ താല്‍പര്യമില്ലെന്നും ശില്‍പ്പ ഖലീജ് ടൈംസ് പത്രത്തോട് പറഞ്ഞു.
ബുര്‍ജ് ഖലീഫയില്‍ തനിക്കുണ്ടായിരുന്ന ഫ്ലാറ്റ് രണ്ട് ബെഡ്‌റൂമായിരുന്നു. താനും ഭര്‍ത്താവും മാത്രമുണ്ടായിരുന്ന സമയത്ത് വാങ്ങിയ ഫഌറ്റാണിത്. ഇപ്പോള്‍ കുട്ടി കൂടിയായ സാഹചര്യത്തില്‍ ആ ഫ്ലാറ്റിന് ഇടകുറവാണെന്ന് തോന്നിയതിനാലാണ് അത് വിറ്റതെന്ന് ശില്‍പ പറഞ്ഞു. ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ഫ്ലാറ്റ് വിറ്റതെങ്കിലും ഇപ്പോള്‍ മാത്രമാണ് അത് വാര്‍ത്തയായത്. ദുബൈയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ശില്‍പ്പയുമായി ഖലീജ്‌ടൈംസ് പ്രതിനിധികള്‍ സംസാരിച്ചത്.

2010ല്‍ ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര വിവാഹവാര്‍ഷിക സമ്മാനമായി നല്‍കിയതാണ് ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റ്. ഒരു ചതുരശ്ര അടിക്ക് 3500 ദിര്‍ഹം വിലയുള്ള ഫ്ലാറ്റ് ആയിരുന്നു ഇത്. ഇന്ന് ഇതിന് ഏതാണ്ട് 4000 ദിര്‍ഹം (ഒരു ചതുരശ്രഅടി) വിലയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

160 നിലകള്‍ ഉയരത്തിലുള്ള ബുര്‍ജ് ഖലീഫയില്‍ ആകെയുള്ളത് 900 അപ്പാര്‍ട്ടുമെന്റുകളാണ്.