ബ്രിട്ടനില്‍ കുട്ടികളിലെ പ്രമേഹ നിരക്കില്‍ വര്‍ദ്ധന. പഞ്ചസായടങ്ങിയ പാനീയങ്ങളോടും ജങ്ക് ഫുഡിനോടുമുള്ള പ്രേമം കുട്ടികളെ പ്രമേഹരോഗികളാക്കി മാറ്റുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ 25 വയസില്‍ താഴെ പ്രായമുള്ള 7000 പേര്‍ ടൈപ്പ് 2 ഡയബറ്റിസ് രോഗികളാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം നേരത്തേ കരുതിയതിലും കൂടിയ നിരക്കിലാണ് കുട്ടികളില്‍ വ്യാപിക്കുന്നത്. ഔദ്യോഗികമായി രേഖപ്പെടുത്തിയതിലും പത്തിരട്ടി കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് കുട്ടികളില്‍ ആര്‍ക്കും പ്രമേഹം ജീവഹാനിയുണ്ടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നില്ല.

വരുന്ന വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പ്രമേഹം സ്ഥിരീകരിക്കുപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രൈമറി സ്‌കൂള്‍ കാലം പിന്നിടുന്ന മൂന്നിലൊന്ന് കുട്ടികളും അമിത ശരീരഭാരവും പൊണ്ണത്തടിയും ഉള്ളവരാണ്. നമ്മുടെ കാലത്തെ ഏറ്റവും മാരകമായ ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഇതെനന് എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ക്ലീന്‍ ലിവിംഗ് ക്യാംപെയിനറുമായ ഡോ.അസീം മല്‍ഹോത്ര പറയുന്നു. കുട്ടികള്‍ക്ക് ശരിയായ ഒരു ആരോഗ്യാടിത്തറ നല്‍കാന്‍ കഴിയാതെ പോകുന്നതിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ ലക്ഷ്യമിടുന്ന ജങ്ക് ഫുഡ് വ്യവസായത്തില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും ഇതിന്റെ മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 2016-17 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ പ്രമേഹം സ്ഥിരീകരിക്കപ്പെട്ട 6836 പേരുടെ കണക്കാണ് ഡയബറ്റിസ് യുകെ പുറത്തു വിട്ടത്. ഇക്കാലയളവിലെ ജിപിമാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്ക് തയ്യാറാക്കിയത്. ഈ വര്‍ഷം 25 വയസില്‍ താഴെ പ്രായമുള്ള 715 പേര്‍ക്ക് ചികിത്സ നല്‍കിയതായി പീഡിയാട്രിക് യൂണിറ്റുകളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നേരത്തേ അറിയിച്ചിരുന്നു.