അനുജ. കെ

മെട്രോ റെയില്‍ ശരവേഗത്തില്‍ കുതിച്ചു പായുകയാണ് ട്രയല്‍റണ്‍ നടത്തുകയാണേ്രത!. ആശുപത്രിയുടെ അഞ്ചാം നിലയിലെ ഇടനാഴിയില്‍ നിന്നും നോക്കിയാല്‍ റെയില്‍ പാതയും സ്റ്റേഷനുമൊക്കെ വ്യക്തമായി കാണാം. റെയിലിന്റെ വേഗം പോലെ എന്റെ മനസും ശരീരവും കുതിക്കുകയാണ്. കാര്‍ന്നു തിന്നുന്ന കാര്‍സിനോമയില്‍ നിന്നും അച്ഛനെ രക്ഷപ്പെടുത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളു മുന്നില്‍.

ആശുപത്രിയില്‍ എത്തുന്നതിന് ദിവസങ്ങളില്‍ പുലര്‍കാല സ്വപ്‌നങ്ങളില്‍ ഞാനൊരു ക്യാന്‍സര്‍ രോഗിയാവാറുണ്ടായിരുന്നു. മാറില്‍ അടുക്കിപ്പിടിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി ആശുപ്ത്രി വരാന്തയിലൂടെ അലയുന്ന എന്റെ മനസ് പറക്കമുറ്റാത്ത രണ്ട്ു കുഞ്ഞുങ്ങളയോര്‍ത്ത് തേങ്ങുകയായിരുന്നു. സ്വപ്‌നം അച്ഛനായി വഴിമാറിയെന്ന് പിന്നീടറിഞ്ഞു.

താടിയില്‍ കനം തൂങ്ങുന്ന ഒരു മാംസക്കഷ്ണവും ശരീരം നിറയെ ട്യൂബുകളുമായി റെയിലിനെ നോക്കി നില്‍ക്കുന്ന അച്ഛനെ തിരിച്ചുകിട്ടാന്‍ പോകുന്ന ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഊറിയ ചിരിയായിരുന്നു ശിഷ്ടം.

നഴ്‌സിംഗ് സ്‌റ്റേഷനിലെ മണിപ്ലാന്റിനെ നോക്കി ചിരിച്ചു കുശലം പറഞ്ഞിരിക്കുന്ന അച്ഛന്‍, വീട്ടിലെ തന്റെ ഒമനകളായ ഓര്‍ക്കിഡുകളെയും പൂച്ചെടികളെയും അതില്‍ കാണുന്നതായാണ് എനിക്ക് തോന്നിയത്. ഒരു പതിവു അഞ്ചുമിനിറ്റ് നടത്തത്തിന് പോയപ്പോള്‍ മണിപ്ലാന്റിനെ കാണാനില്ല. ആംഗ്യഭാഷയില്‍ എവിടെയെന്നായി അച്ഛന്‍. പതിനാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അച്ഛന്റെ ഭാഷയില്‍ കൈകള്‍കൊണ്ടും കണ്ണുകള്‍കൊണ്ടുമായിരുന്നു…

നഴ്‌സിംഗ് സ്റ്റേഷന്റെയുള്ളില്‍ ആരും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് സ്ഥാനം പിടിച്ചിരിക്കുന്ന മണിപ്ലാന്റിനെ ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഞാന്‍ ഒരിക്കലും നിന്നെ അന്വേഷിക്കുകയില്ലെന്ന്’ അച്ഛന്‍ മനസില്‍ പറയുന്നതായി തോന്നി. വിഷമത്തോടെ പിന്‍തിരിഞ്ഞ് നടന്ന വീണ്ടുമൊരിക്കല്‍ക്കൂടി വരാന്തയിലൂടെ നടത്താന്‍ എനിക്ക് പറ്റിയില്ല.

‘സ്വര്‍ഗ നരകങ്ങളെക്കുറിച്ചോ ജന്മജന്മാന്തരങ്ങളെക്കുറിച്ചോ ഞാന്‍ വ്യാകുലപ്പെടാറില്ല. എനിക്ക് ഇവയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.. എന്റെ ജീവിതം മരണത്തോടുകൂടി കെട്ട തിരിയിലെ നാളം പോലെ നശിപ്പിക്കുന്നു എന്ന ദൃഢമായ ഒരു തോന്നല്‍ മാത്രമുണ്ട്. അത്രത്തോളം ഈ കൈയ്യില്‍ കിട്ടിയ ജീവിതത്തെക്കുറിച്ചുള്ള എന്റെ ഉത്തരവാദിത്വം ഏറുന്നതായി തോന്നുന്നു.’ എ്ന്ന വൈലോപ്പിള്ളിയുടെ വാക്കുകള്‍ക്ക് അച്ഛന്‍ അടിവരയിടുമ്പോള്‍ തൊടിയില്‍ വളര്‍ന്നുവരുന്ന പുതിയയിനം മാവുകളും സപ്പോട്ട, മാതളനാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും എന്നെ നോക്കി ചിരിക്കുന്നു. അച്ഛന്റെ ഉത്തരവാദിത്വം നിറഞ്ഞ ചിരി ഏറ്റെടുത്തപോലെ.

മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അവ്യക്തമായ ഭാഷയില്‍ അമ്മയെ എന്നെ ഏല്‍പ്പിച്ചു ചിരിച്ച മുഖവുമായി തിരിഞ്ഞു കിടക്കുമ്പോള്‍ ഇനിയൊരിക്കലും ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചുവരില്ലേ അല്ലെങ്കില്‍ എന്റെ ജീവിത കാലാവധി 76-ാം വയസില്‍ വസാനിക്കുന്നുവെന്ന വിശ്വാസം അച്ഛനില്‍ നേരത്തെ തന്നെ വേരൂന്നിയിരുന്നുവെന്ന് ആ ഊറിയ ചിരി അടിവരയിടുന്നതായി എനിക്ക് തോന്നുന്നു.

…………………………………………………………………………………………………………………………………………………………….

അനുജ. കെ ലക്ച്ചറര്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാഡമി, ദര്‍ബാര്‍ ഹാള്‍ കൊച്ചില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’ ‘വയനാട്ടുകുലവാന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.