ആലപ്പുഴ: നെഹ്രു ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനുമായാണ് എടത്വയില്‍ നിന്നുള്ള ഷോട്ട് പുളിക്കത്രയെന്ന വെപ്പുവള്ളം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ആറുവയസുകാരനായ ആദം പുളിക്കത്രയാണ് വള്ളത്തിന്റെ ക്യാപ്ടന്‍. എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടിലെ ഇളം മുറക്കാരനാണ് ആദം. 9 ദശാബ്ദം കൊണ്ട് ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതി ഈ കുടുംബത്തിന് മാത്രം സ്വന്തവും ചരിത്രത്തില്‍ ആദ്യവുമാണ്. ലോക റിക്കാര്‍ഡിന് പരിഗണിക്കുന്നതിന് ശുപാര്‍ശ ചെയ്തതായി ഗിന്നസ് & യൂണിവേഴ്സല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.ആധികാരികത തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച് വരികയാണെന്നും നെഹ്രു ട്രോഫി ജലമേളയില്‍ പ്രതിനിധികള്‍ പങ്കെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രഖ്യാപനം നടത്തുമെന്നും യു.ആര്‍.എഫ് ഏഷ്യ ജൂറി ചെയര്‍മാന്‍ ഡോ. ഗിന്നസ് സുനില്‍ ജോസഫ് അറിയിച്ചു.

ഇംഗ്ലണ്ടില്‍ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോര്‍ജ് ചുമ്മാര്‍ മാലിയില്‍, രജ്ഞന ജോര്‍ജ് എന്നീ ദമ്പതികളുടെ ഏകമകനായ ആദം പുളിക്കത്ര ഇംഗ്ലണ്ട് ലൈസ്റ്റര്‍ സെന്റ് പാട്രിക്ക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജീന ജോര്‍ജ് ആണ് സഹോദരി. ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ജൂലൈ 27 ന് നീരണിഞ്ഞ വെപ്പ് വള്ളമാണ് ‘ഷോട്ട് പുളിക്കത്ര. രാഷ്ടീയ – സാസ്‌കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ദേശ നിവാസികള്‍ പങ്കെടുത്ത നീരണിയല്‍ ചടങ്ങ് നാടിന് ഉത്സവഛായ പകര്‍ന്ന അനുഭൂതിയായിരുന്നുയെന്ന് നീരണിയല്‍ സംഘാടക സമിതി അഭിപ്രായപ്പെട്ടു.

എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷം മുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926 ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാല്‍ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു. പിന്നീട് ഷോട്ട് എന്ന ഓമനപ്പേരില്‍ പുളിക്കത്ര വള്ളം അറിയപ്പെടുവാന്‍ തുടങ്ങി.

വള്ളംകളിയുടെ ആവേശം മുഴുവന്‍ നെഞ്ചിലേറ്റി ജലകായിക മത്സര രംഗത്ത് കുട്ടനാടന്‍ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ല്‍ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപ്പെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയില്‍ വിജയം നേടിയട്ടുണ്ട്. കോയില്‍മുക്ക് നാരായണന്‍ ആചാരിയായിരുന്നു ശില്പി. 2001ല്‍ ഉമാ മഹേശന്‍ ശില്പിയായി നിര്‍മ്മിച്ച ‘ജെയ് ഷോട്ട് ‘ ഈ വര്‍ഷം മത്സര രംഗത്തുണ്ട്. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്ന 9 വള്ളങ്ങളില്‍ 3 എണ്ണം ഒരേ കുടുബത്തില്‍ നിന്നും നീരണിഞ്ഞ വ ളളങ്ങള്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇപ്പോള്‍ പുതിയതായി നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ ഉണ്ട്. സാബു നാരായണന്‍ ആചാരിയാണ് ശില്പി. നവതി നിറവില്‍ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും വള്ളം നീറ്റിലിറക്കിയതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനും ആണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്ടന്‍ ആക്കാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.