ആക്രമികളില്‍ നിന്നും ബന്ധുവിനെ രക്ഷിക്കാന്‍ ദേശീയ ഷൂട്ടിംഗ് താരം ഷൂട്ടിംഗ് കഴിവ് കളത്തിന് പുറത്തെടുത്തു. ദേശീയ ഷൂട്ടിംഗ് താരമായ അയിഷ ഫലഖ് ആണ് ഭര്‍തൃസഹോദരനെ രക്ഷിക്കാനായി പിസ്റ്റള്‍ പുറത്തെടുത്തത്.

ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ആസിഫിനെയാണ് അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കോളേജ് വിട്ട സമയങ്ങളില്‍ ടാക്സി ഓടിച്ചാണ് ആസിഫ് പോക്കറ്റ് മണി ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ധര്യഗഞ്ചില്‍ നിന്ന് രണ്ട് യാത്രക്കാര്‍ ആസിഫിന്റെ കാറില്‍ കയറുകയായിരുന്നു. പകുതി വഴി എത്തിയപ്പോള്‍ വണ്ടി മറ്റൊരു വഴിക്ക് വിടാന്‍ പറഞ്ഞ് അക്രമികള്‍ ആസിഫിനെ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് വിജനായ ഒരു സ്ഥലത്തെത്തി ആസിഫിനെ മര്‍ദ്ദിച്ച് കൈയിലുണ്ടായിരുന്ന പഴ്സ് പിടിച്ചുവാങ്ങി. എന്നാല്‍ പഴ്സില്‍ വെറും 150 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികളായ ആകാശ്, റഫി എന്നിവര്‍ ഉടന്‍ തന്നെ ആസിഫിന്റെ വീട്ടില്‍ വിളിച്ച് മോചനത്തുക ആവശ്യപ്പെടുകയായിരുന്നു.

25000 രൂപയും കൊണ്ട് ശാസ്ത്രി പാര്‍ക്കില്‍ എത്തണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആസിഫിന്റെ കുടുംബം ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.

പൊലീസിനേയും കൂട്ടി അയിഷ ഫലഖ് അക്രമികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും പ്രതികള്‍ പൊലീസ് ഉള്ള വിവരം അറിഞ്ഞ് സ്ഥലം വിട്ടു. പിന്നീട് ആസിഫിനെ വിട്ടുകിട്ടണമെങ്കില്‍ ഭജന്‍പുരയില്‍ പണവുമായി എത്തണമെന്ന് അക്രമികള്‍ അറിയിച്ചു. തന്റെ കൈയിലുണ്ടായിരുന്ന ലൈസന്‍സ് ഉള്ള .32 പിസ്റ്റളുമായാണ് അയിഷ ഭജന്‍പുരിലേക്ക് പോയത്.

പ്രതികളില്‍ ഒരാളുടെ അരയിലും രണ്ടാമത്തെയാളുടെ കാലിലും ആണ് ആസിഫിനെ രക്ഷിക്കാന്‍ അയിഷ വെടിവെച്ചത്. പരുക്കേറ്റ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. 2015ല്‍ ഉത്തരമേഖലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവാണ് അയിഷ.