കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കണ്ണൂര്‍ പാലോട് സ്വദേശിയായ സഞ്ജുവാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇന്നലെ ശുഹൈബിന് വധിക്കാന്‍ ഉപയോഗച്ചുവെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചതോടെ പോലീസ് കൂടുതല്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു പ്രതികള്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തി വന്ന സമരം താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും കോടതിയെ സമീപിച്ചേക്കാമെന്നാണ് സൂചനകള്‍.

മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.