ലണ്ടന്‍: വിന്ററില്‍ രോഗബാധകള്‍ നിരീക്ഷിക്കുന്നതിന് സാങ്കേതികതയുടെ സഹായം തേടി എന്‍എച്ച്എസ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. നോറോവൈറസും വിന്ററിനോടനുബന്ധിച്ചുണ്ടാകുന്ന പകര്‍ച്ചവ്യാധികളും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആശുപത്രികളില്‍ എത്ര രോഗികള്‍ പ്രവേശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്ന് നേരത്തേ മനസിലാക്കാന്‍ സാധിക്കും.

അപ്രകാരം ആവശ്യമുള്ള രോഗികള്‍ക്കു വേണ്ടി ശസ്ത്രക്രിയകള്‍ മാറ്റിവെക്കാനും കിടക്കകള്‍ തയ്യാറാക്കിവെക്കാനും സാധിക്കും. 2012ലെ ഒളിമ്പിക്‌സിന്റെ സമയത്ത് രോഗങ്ങള്‍ പ്രവചിക്കാനായി ഈ വിധത്തില്‍ ഡേറ്റ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷം പ്രാദേശികമായുള്ള വിന്റര്‍ ഓപ്പറേഷന്‍ ടീമുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ പ്രവചനങ്ങളും ഇതിനൊപ്പം ചേര്‍ത്താണ് രോഗങ്ങളേക്കുറിച്ചുള്ള പ്രവചനം സാധ്യമാക്കുന്നത്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു. ജിപി പ്രാക്ടീസുകളില്‍ നിന്നും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ നിന്നുമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഡേറ്റ തയ്യാറാക്കുന്നത്. ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ രോഗങ്ങളെക്കുറിച്ച് സൂചന ലഭിക്കുന്നത് ആശുപത്രികള്‍ക്ക് തയ്യാറാകാനുള്ള സമയം നല്‍കും. രോഗികള്‍ നിറഞ്ഞ് വാര്‍ഡുകള്‍ അടക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.