സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട്‌ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് ആണ് . റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയ്റ്റ്‌നാം കോളനി തുടങ്ങി ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് വമ്ബന്‍ ഹിറ്റുകളായിരുന്നു. പിന്നീട് രണ്ട് വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോഴും സിദ്ദിഖും ലാലും തങ്ങളുടെതായ രീതിയില്‍ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി.

എന്നാല്‍ ആദ്യ തിരക്കഥ വമ്ബന്‍ പരാജയമായിരുന്നുവെന്ന ചരിത്രം കൂടി പറയാനുണ്ട് സിദ്ദിഖ് ലാലിന്. 1986ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പനാണ് ഇരുവരും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ. റഹ്‌മാന്‍ നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വമ്ബന്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി.

കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സിനിമയുടെ പരാജയകാരണം സിദ്ദിഖ് തന്നെ വെളിപ്പെടുത്തി.

‘കാലത്തിന് വളരെ മുമ്ബേ വന്ന സബ്‌ജക്‌ടായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുപ്പോള്‍ അത് ഡോക്യമെന്ററിയായി പോവില്ലേ? ആ കാലഘട്ടത്തില്‍ പപ്പനിലേതു പോലുള്ള ഒരു കോണ്‍സപ്‌ട് സിനിമയില്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല, ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിന്റെ ഒരു പ്രാരാബ്‌ധതയും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബഡ്‌ജറ്റില്‍ എടുക്കേണ്ട സിനിമ ആയിരുന്നില്ല പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ സിദ്ദിഖിന്റെ വാക്കുകള്‍.