ഗ്ലോസ്റ്റെർഷയർ:   സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൊച്ചി സ്വദേശിയായ  ബി. സിദ്ധാര്‍ഥിനു പതിനഞ്ചാം റാങ്ക്. കലൂര്‍ ശ്രീവനിയില്‍ അനിത കേശവദാസിന്റെയും ബാബുകുട്ടന്‍ പിള്ളയുടെയും മകനാണ് സിദ്ധാര്‍ഥ്. ഇലക്ട്രോണിക്സിലും, ബയോമെഡിക്കലിലും ബിടെക് ബിരുദം നേടിയ സഹോദരി ആതിര കൊച്ചിയിലെ ടാറ്റാ കൺസൾട്ടൻസി സർവീസ്സിൽ ജോലി ചെയ്യുന്നു . ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും യുക്മ നാഷണല്‍ എക്സിക്യുട്ടീവ്‌ മെമ്പറുമായ ഡോ. ബിജു പെരിങ്ങത്തറയുടെ ഭാര്യ ഡോ. മായയുടെ  അനന്തിരവന്‍ ആണ് സിദ്ധാര്‍ഥ്. നവനിര്‍മാണ്‍ സ്‌കൂള്‍, ഭാവന്‍സ് ആദര്‍ശ വിദ്യാലയം എന്നിവിടങ്ങളിലാണു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എജിനീയറിങ് ഉയര്‍ന്ന മാര്‍ക്കോടെ പാസായ ശേഷമാണ് സിവില്‍ സര്‍വീസില്‍ താല്‍പര്യം ജനിച്ചത്.

ന്യൂഡല്‍ഹിയില്‍ രണ്ടുവര്‍ഷത്തെ പരിശീലനവും പഠനവും പൂര്‍ത്തിയാക്കി രണ്ടാമത്തെ പരിശ്രമത്തിലാണ് ഉയര്‍ന്ന റാങ്കോടെ വിജയം നേടിയത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിക്കാനാണു സിദ്ധാര്‍ഥിനു താല്‍പര്യം. സിവില്‍സര്‍വീസ് പരീക്ഷയിലെ ഉന്നത വിജയവിവരം അറിഞ്ഞ ഉടന്‍ അമ്മയോടും സഹോരിയോടും ഒപ്പം സിദ്ധാര്‍ഥ് പുറത്തു ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ”രണ്ടു വര്‍ഷത്തെ അധ്വാനത്തിന്റെ ഭാരം മോന്‍ താഴെ ഇറക്കിവച്ചത് ഇന്നാണ്. ആദ്യ ശ്രമം വിജയിക്കാതായതോടെ വളരെയധികം സിദ്ധാര്‍ഥ് ബുദ്ധിമുട്ടി.” അമ്മ അനിത പറഞ്ഞു.

അദ്ധ്വാനവും പഠനവും എല്ലാം ഈ പരീക്ഷയ്ക്കു ശ്രമിക്കുന്ന എല്ലാവരും ചെയ്യുന്നതാണ്. ഇത്തവണ ഭാഗ്യം കൂട്ടിനുണ്ടായതു കൊണ്ടാണ് ഉന്നതവിജയം സാധ്യമായതെന്നാണു സിദ്ധാര്‍ഥിന്റെ അഭിപ്രായം.  രാജ്യസഭാ ടിവിയില്‍ സ്ഥിരമായി സംപ്രേഷണം ചെയ്യുന്ന ഇന്ത്യന്‍ നയതന്ത്ര വിദഗ്ധരെ കുറിച്ചുള്ള പരിപാടിയാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനോട് താല്‍പര്യം തോന്നാന്‍ കാരണമെന്നു സിദ്ധാര്‍ഥ് പറഞ്ഞു. പരിപാടിയുടെ അവതാരകനെ നേരില്‍ കണ്ട് അതില്‍ പങ്കെടുത്ത പലരുടേയും ഫോണ്‍ നമ്പറുകള്‍ സിദ്ധാര്‍ഥ് വാങ്ങിയിരുന്നു.