ലണ്ടന്‍: പഞ്ചാബില്‍ നിന്ന് യുകെയിലെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് ബലമായി അഴിച്ചു മാറ്റാന്‍ ശ്രമം. റവ്‌നീത് സിങ് എന്ന യുവാവിനാണ് വംശീയാതിക്രമം നേരിടേണ്ടി വന്നത്. പോര്‍ട്ട്കള്ളിസ് ഹൗസിനു മുമ്പില്‍ ലേബര്‍ എംപി തന്‍മന്‍ജീത് സിങ് ദേശിയെ കാണാന്‍ കാത്തിരിക്കുന്നതിനിടെയാണ് സംഭവം. ക്യൂവില്‍ നില്‍ക്കുകയായിരുന്ന റവ്‌നീത് സിങ്ങിനു നേരെ മുസ്ലീങ്ങള്‍ തിരികെ പോകുക എന്ന് ആക്രോശിച്ചുകൊണ്ട് വെളുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ പാഞ്ഞെത്തുകയും തന്റെ തലപ്പാവില്‍ പിടിച്ച് വലിക്കുകയുമായിരുന്നുവെന്ന് റവ്‌നീത് സിങ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് 5.20നാണ് സംഭവമുണ്ടായത്. തലപ്പാവ് പകുതിയോളം തലയില്‍ നിന്ന് ഊരിയെടുക്കാന്‍ അക്രമിക്ക് സാധിച്ചു. അപ്പോഴേക്കും താന്‍ അതില്‍ പിടിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്തതോടെ അക്രമി ഓടിപ്പോകുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞ റവ്‌നീത് തന്നെ ആക്രമിച്ചയാള്‍ വെളുത്ത വര്‍ഗ്ഗക്കാരനാണെങ്കിലും ഇംഗ്ലീഷുകാരനാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. സ്ലോവിലെ ലേബര്‍ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഇദ്ദേഹം.

മൂന്നാഴ്ച നീളുന്ന സന്ദര്‍ശനത്തിനാണ് ഇദ്ദേഹം യുകെയില്‍ എത്തിയത്. ഒരു പരിസ്ഥിതി സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തനങ്ങളേക്കുറിച്ച് സംസാരിക്കാനാണ് എത്തിയത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച തന്‍മന്‍ജീത് തന്റെ അതിഥിയുടെ തലപ്പാവ് അഴിക്കാന്‍ ശ്രമിച്ച അതിക്രമം വംശവെറിയുടേതാണെന്ന് ട്വിറ്ററില്‍ പറഞ്ഞു. അധികാരികളും മെറ്റ് പോലീസും വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.