ഇന്ത്യയുടെ ജമ്മു കാശ്മീര്‍ നയത്തേയും നടപടികളേയും വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി അബ്രഹാംസിന് വിസ നിഷേധിച്ച നടപടി വ്യാപക വിമര്‍ശനമുയര്‍ത്തവേ ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി. ഡെബ്ബി അബ്രഹാംസിനെ ഡീപോർട്ട് ചെയ്തത് ആവശ്യമായ നടപടി ആയിരുന്നെന്നും അവർ എംപി മാത്രമല്ലെന്നും ഒരു പാക്ക് പ്രതിനിധി ആണെന്നും അഭിഷേക് മനു സിംഗ്വി അഭിപ്രായപ്പെട്ടു. പാകിസ്താൻ ഗവൺമെൻ്റുമായും ഐഎസ്ഐയുമായും അവർക്കുള്ള ബന്ധം വ്യക്തമാണ്. ഇന്ത്യയുടെ പരമാധികാരത്തിന് എതിരായ ഏതൊരു ആക്രമണത്തേയും ചെറുത്തുതോൽപ്പിക്കണം – സിംഗ്വി ട്വീറ്റ് ചെയ്തു.

അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെ ഭയപ്പെടുകയാണ് എന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കാശ്മീരില്‍ എല്ലാം സാധാരണനിലയിലാണെങ്കില്‍ വിമര്‍ശകരെ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയല്ലേ വേണ്ടത് എന്ന് തരൂര്‍ ചോദിച്ചു.

ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് ഡെബ്ബി അബ്രഹാംസിന്റെ ഇ വിസ അംഗീകരിക്കാതെ അവരെ ഡീപോര്‍ട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ ഡെബ്ബി അബ്രഹാംസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ വിസ വാലിഡ് അല്ലെന്ന് അറിഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ജമ്മു കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്ന ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍പേഴ്‌സണാണ് ഡെബ്ബി അബ്രഹാംസ്. തന്റെ വിസ 2020 ഒക്ടോബര്‍ വരെ വാലിഡ് ആണ് എന്ന് ഡെബ്ബി പറയുന്നു. അതേസമയം വനേരത്തെ തന്നെ വിസ റദ്ദാക്കിയ കാര്യം ഡെബ്ബിയെ അറിയിച്ചിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.