സ്റ്റോക്ക് ഓൺ ട്രെന്റ്: ഓരോ മലയാളിയ്ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍, വേര്‍പാടിന്റെയും ഒറ്റപെടലിന്റെയും വേദന പേറി ജീവിക്കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പമിരുന്ന് പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത് വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ് ഓണക്കാലം. യൂറോപ്പിലെ പ്രവാസികളെ സംബന്ധിച്ചു പല പ്രായോഗിക ബുദ്ധിമുട്ടുകളും ഓണദിനങ്ങളിലുള്ള ഇത്തരം ഒത്തുചേരലിന് തടസം സൃഷ്ടിക്കുമെങ്കിലും തന്റെ ഓർമ്മകളെ മക്കളുമായി പങ്കിടുവാൻ കിട്ടുന്ന അവസരം പ്രവാസി മലയാളികൾ നഷ്ടപ്പെടുത്താറില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ ബ്രാഡ്‍വെൽ കമ്മ്യൂണിറ്റി ഹാളിൽ കണ്ടത്..

മലയാളി തനിമ തൊട്ടുണർത്തി… സ്റ്റോക്ക് മലയാളികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൂക്കളം തീർത്ത ഓണാഘോഷം.. പ്രെസ്റ്റണിൽ നിന്നുള്ള ജുമോനോപ്പം  സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയിൽ ഒരു കയ്യൊപ്പ് പതിഞ്ഞപ്പോൾ നാവില് രുചിയേറുന്ന ഓണസദ്യയുമായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഒരുക്കിയത് അവർണ്ണനീയമായ ആഘോഷപരിപാടികൾ..

മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ ഓർമ്മയിൽ നിന്നും പൊടിതട്ടിയെടുത്തപ്പോൾ ഇന്നലെ സ്റ്റോക്ക് ഓൺ റെന്റിലെ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിലേക്ക് സ്റ്റോക്ക് മലയാളികൾ ഒഴുകിയെത്തി… രാവിലെ പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കം… എല്ലാവര്ക്കും പങ്കെടുക്കാൻ ഉതകും വിധം പലതരം മത്സരങ്ങൾ.. മത്സരങ്ങൾക്ക് വിടനൽകി ഓണസദ്യയിലേക്ക്.. മറ്റൊരു ഹാളിൽ രുചിയേറും ഓണസദ്യ.. അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളിൽ സ്റ്റോക്ക് അമ്മമാർ ഒരുക്കിയത് രുചിയേറും ഓണസദ്യ…  കഴിച്ചത് നൂറുകണക്കിന് മലയാളികൾ …

ഓണപ്പരിപാടികളുടെ  നാന്ദി കുറിച്ച് തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്ന വിശ്വാസം തെറ്റിക്കാതെ താളമേളങ്ങളുടെയും മുത്തുക്കുടകളും പുലികളിയുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ മാവേലിയുടെ ആഗമനം.. 

അതിമനോഹരമായ വെൽക്കം ഡാൻസുമായി എസ് എം എ യുടെ ഡാൻസ് സ്‌കൂളിലെ കുട്ടികൾ സ്റ്റേജിൽ എത്തിയപ്പോൾ കണ്ടത് ഇന്നുവരെ സ്റ്റോക്ക് മലയാളികൾ കാണാത്ത അവിസ്മരണീയ പ്രകടനം… കേരള നാട്ടിലെ  കൊടികുത്തിയ തിരുവാതിരക്കാരെ തോൽപ്പിക്കുന്ന കൃത്യതയോടെ എസ് എം എ യുടെ നെടുംതൂണുകളായ പെൺകുട്ടികളുടെ മാസ്മരിക പെർഫോമൻസ്….  തുടർന്ന് എസ് എം എ പ്രസിഡണ്ട് വിജി കെ പി അധ്യക്ഷനായി സാംസ്ക്കാരിക സമ്മേളനം…. വിശിഷ്ടതിഥിയായി യുക്മ നാഷണൽ പ്രെഡിഡന്റ് മനോജ് കുമാർ പിള്ള… ഏവർക്കും സ്വാഗതമോതി എസ് എം എ യുടെ സെക്രട്ടറി സിനി ആൻറ്റോ.. വേദിയിൽ ട്രെഷറർ റ്റിജു, വൈസ് പ്രസിഡന്റ് അഭിനേഷ്, ഈ വർഷത്തെ മാവേലിയും, ജോയിന്റ് സെക്രട്ടറിയും ആയ വർഗീസ്, ആർട്സ് കോഡിനേറ്റർ ഷാജിൽ, ബിജു, കൺവീനർമ്മരായ സിറിൽ, ജിജോ, തങ്കച്ചൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

പിന്നീട് യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ഓണാഘോഷപരിപാടികളുടെ ഔദ്യോഗികമായ ഉത്ഘാടനം നിർവഹിച്ചപ്പോൾ   ആശംസകളുമായി ഓണാഘോഷപരിപാടിയുടെ കൺവീനർമാരിൽ നിന്ന് സിറിൽ മാഞ്ഞൂരാൻ.. എസ് എം എ യുടെ ട്രെഷറർ റ്റിജുവിന്റെ  നന്ദിപ്രകാശനത്തോടെ സാംസ്ക്കാരിക സമ്മേളനത്തിന് തിരശീല വീണു.. 

പാട്ടുകളും സിനിമാറ്റിക് ഡാൻസുകളും കൊണ്ട് കളം നിറഞ്ഞപ്പോൾ താളമേളങ്ങളുടെ പെരുമ്പറ മുഴക്കിയത് നാട്ടിൽ ഇന്നും എത്തിയ സ്റ്റേജ് ഷോ ക്കാരുടെ  .. പത്തുപേരുടെ ടീമുമായി ഇറങ്ങിയ അവർ അതിമനോഹരമായ ഒരു കലാവിരുന്ന് തന്നെയാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്കായി കാഴ്ചവെച്ചത്. ഡാൻസ് സ്കൂളിലെ കൊച്ചുകുട്ടികൾ ഡാൻസുമായി സ്റ്റേജിൽ എത്തിയപ്പോൾ ആ കുരുന്നുകളെ കരഘോഷത്തോടെ പ്രോത്സാഹിപ്പിക്കാൻ ആരും മറന്നില്ല എന്നത് ഓർമ്മയിൽ തെളിഞ്ഞു നിൽക്കും എന്നത് ഒരു പരമ സത്യം..

ക്ലാസിക്കൽ ഡാൻസുകളും, ഫ്യൂഷനുകളും പാട്ടുകളും ഒക്കെയായി കളം മുറുകിയപ്പോൾ,  എത്തി കുള്ളൻ ഡാൻസുമായി സകലകലാ വല്ലഭൻ അജി മംഗലത്തും എബിൻ ബേബിയും.. കാത് കൂർപ്പിച്ചു കണ്ടിരുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി താളം തെറ്റാതെ ഒരു ക്ലാസിക് പെർഫോമൻസ് എന്നുപറഞ്ഞാൽ അൽപം കുറഞ്ഞു പോയി എന്ന് തോന്നിപ്പോകുന്ന പ്രകടനം… ആഘോഷം ഇടമുറിയാതെ മുന്നേറിയപ്പോൾ സമയം കടന്നുപോയത് പലരും അറിയാതെപോയി.. ഓണസദ്യകൊണ്ട് തീർന്നു എന്ന് കരുതിയവരുടെ പ്രതീക്ഷകളെ മാറ്റിമറിച്ചു ചായയും ചെറു കടിയുമായി വീണ്ടും..

ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ മാറ്റിവച്ച്, തിരക്കിന്റെ ഈ ആധുനികകാലത്ത് മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകൾ പര്യാപ്തമാവും എന്ന് പ്രത്യാശിക്കുന്നതോടൊപ്പം മറ്റൊരു ഓണപ്പുലരിക്കായി കാത്തിരിക്കാം എന്ന് പറഞ്ഞു എട്ടര മണിയോടെ പരിപാടികൾക്ക് തിരശീല വീണു.