ഷിംല: അപകട നിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ കോച്ചുകളിലും ചക്രത്തിലുമുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുതിയ ടെക്‌നോളജി. ഓണ്‍ലൈന്‍ മോണിറ്ററിംഗ് ഓഫ് റോളിംഗ് സ്‌റ്റോക്ക് എന്നറിയപ്പെടുന്ന ഈ സാങ്കേതികത രാജ്യത്തിലെ 25 കേന്ദ്രങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന സൂറത്ത്-വഡോദര സെക്ഷനിലും പുതിയ ടെക്‌നോളജി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏതാണ്ട് 113 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി ട്രെയിന്‍ അപകടങ്ങളുടെ തോത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ ഘട്ടത്തില്‍ 40 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിലവില്‍ അംബാല ഡിവിഷനിലെ ഡല്‍ഹി-പാനിപ്പത്ത് സെക്ഷനില്‍ ടെക്‌നോളജി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞുവെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ഞ്ചിനീയര്‍ അരുണ്‍ അറോറ വ്യക്തമാക്കി. 2013ല്‍ ലക്‌നൗ ഡിവിഷനിലാണ് പദ്ധതിയുടെ പരീക്ഷണ ഘട്ടം നടപ്പിലാക്കിയത്. ട്രെയിന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ റോളിംഗ് സ്‌റ്റോക്കിലുണ്ടാകുന്ന തകരാറുകളെ കണ്ടെത്താന്‍ പുതിയ ടെക്‌നോളജിക്ക് കഴിയും. ഇത്തരത്തില്‍ തകരാറുകള്‍ കണ്ടുപിടിക്കുന്നത് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഏറെ സഹായകമാവും.

ഡിപ്പോയില്‍ നിന്നോ അല്ലെങ്കില്‍ ട്രെയിനുകള്‍ ഒരോ സ്‌റ്റേഷനിലും എത്തുമ്പോള്‍ നേരിട്ട് പരിശോധിച്ചാണ് നിലവില്‍ ഇന്ത്യന്‍ റെയില്‍വേ കോച്ചുകളിലെ തകരാറുകള്‍ കണ്ടുപിടിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ മാറ്റമാണ് വരാന്‍ പോകുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്ക് ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന മൈക്രോഫോണുകളും സെന്‍സറുകളും ട്രെയിനിന്റെ കോച്ചുകളിലെ തകരാറുകള്‍ പരിശോധിക്കുന്നു. ചക്രങ്ങളുടെ ശബ്ദവ്യത്യാസങ്ങളും മറ്റും തിരിച്ചറിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. രണ്ട് തരത്തിലുള്ള മുന്നറിയിപ്പുകളാണ് തകരാറുകള്‍ കണ്ടെത്തിയാല്‍ നല്‍കുക. യെല്ലോ വാണിംഗ് ശ്രദ്ധചെലുത്താനും ചുവപ്പ് വാണിംഗ് അപായ സൂചനയും നല്‍കുന്നു. പദ്ധതിയുടെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.