അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിൽ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രാഹുലിനായിരുന്നു ലീഡ്. എന്നാൽ ബിജെപി പരാതിയെത്തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. പിന്നീട് വോട്ടെണ്ണൽ പുനരാരംഭിച്ചതോടെ സ്മൃതി ഇറാനി ലീഡ് ചെയ്യുകയായിരുന്നു.

കോൺഗ്രസിന്റെ യുവനേതാക്കളെല്ലാം ആദ്യഘട്ടത്തിൽ പിന്നിലാണ്. ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശിലെ ഗുണയിൽ പിന്നിലാണ്.

അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അയ്യായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട്. ഇടതുസ്ഥാനാർഥി പി പി സുനീർ പിന്നിലാണ്.

രാജ്യം കാത്തിരുന്ന വോട്ടെണ്ണലിൽ എൻഡിഎക്ക് വ്യക്തമായ മുന്നേറ്റം. എൻഡിഎയുടെ ലീഡ് നില 200 കടന്നു. യുപിഎ– 87, എംജിബി–10, മറ്റുള്ളവർ– 63.

ഉത്തർ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെല്ലാം ബിജെപിക്കാണ് ലീഡ്.

കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. പതിനെട്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ പിന്നിലാണ്.വടകരയിൽ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ മുന്നിൽ. ആദ്യഘട്ടത്തിൽ ലീഡ് ചെയ്ത എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ പിന്നിലാണ്.