പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്‍റെ നിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അടുത്ത 72 മണിക്കൂറുകള്‍ വാവ സുരേഷിന്‍റെ ആരോഗ്യനില സംബന്ധിച്ച് നിര്‍ണ്ണായകമാണ് എന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയ്യില്‍ കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവയ്ക്ക് കടിയേറ്റത് എന്നാണ് വിവരം.