തിരുവനന്തപുരം: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് പദ്ധതിയില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിക്കെതിരേ വിഎസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ് വിജിലന്‍സ് ഇക്കാര്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചത്. രഹസ്യ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്നും വിജിലന്‍സ് പറഞ്ഞു.
എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ആരോപണമുന്നയിച്ചത്. പദ്ധതിക്കായി പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ട് ശതമാനം പലിശയ്‌ക്കെടുത്ത 15 കോടി രൂപ 12 ശതമാനം പലിശയ്ക്കാണ് വെള്ളാപ്പള്ളി ജനങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും ഈ തുകയില്‍ പത്തുശതമാനം മാത്രമെ വായ്പയായി നല്‍കിയിട്ടുള്ളുവെന്നുമാണ് വിഎസിന്റെ ആരോപണം. വ്യാജമായ പേരും മേല്‍വിലാസവും ഉണ്ടാക്കി പിന്നാക്കക്കാര്‍ക്ക് ലഭിക്കേണ്ട വായ്പ വെള്ളാപ്പള്ളി തട്ടിയെടുത്തിട്ടുണ്ടെന്നും വിഎസ് ആരോപിച്ചിരുന്നു.

പിന്നോക്ക വികസന കോര്‍പറേഷന്‍ എംഡി എന്‍. നജീബിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തതായും വിജിലന്‍സ് അറിയിച്ചു. അന്വേഷണം സംബന്ധിച്ച രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൈക്രോ ഫിനാന്‍സില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

തനിക്കെതിരെ വിഎസ് 15 കോടിയുടെ ക്രമക്കേടാണ് ആരോപിച്ചതെന്നും ഇപ്പോഴത് 83 ലക്ഷമായി കുറഞ്ഞെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.വിജിലന്‍സ് റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും നടേശന്‍ അറിയിച്ചു. മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെതിരെ ഇന്നലെ ജപ്തി നടപടികള്‍ ആരംഭിച്ചിരുന്നു.