ജമ്മു കാശ്മീരില്‍ റെക്കോര്‍ഡ് തണുപ്പാണ് ഈ സീസണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാശ്മീര്‍ താഴ്വാരയുടെ ഭാഗമായ ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അതിശൈത്യവും ഹിമപാതവും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗറിലെക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍പോര്‍ട്ട് അടച്ചിരിക്കുകയാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചതിനാല്‍ കാശ്മീര്‍ താഴ്വര ഒറ്റപ്പെട്ടുവെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു, ലഡാക്ക് പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

വിവിധ ഇടങ്ങളില്‍ റെക്കോര്‍ഡ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ശ്രീനഗറില്‍ ശനിയാഴ്ച രാത്രി സീസണിലെ ഏറ്റവും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചിരുന്നു. മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. തിങ്കളാഴ്ച അത് മൈനസ് 6.5 ഡിഗ്രി സെല്‍ഷ്യല്‍സ് എത്തുകയും ചെയ്തു.

കാശ്മീര്‍ താഴ്വരയിലും ലഡാക്ക് കേന്ദ്രഭരണപ്രദേശ മേഖലയിലും പൂജ്യത്തിലും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ ബെനിഹാളില്‍ മൈനസ് 2.2 ഡിഗ്രിയും ഡോഡയിലെ ഭദേര്‍വാഹയില്‍ മൈനസ് 0.8 ഡിഗ്രിയും ജമ്മുവിലാകട്ടെ മൈനസ് 5.7 ഡിഗ്രിയുമൊക്കെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

ലഡാക്കിലെ ലേയില്‍ മൈനസ് 19 ഉം ദ്രാസില്‍ മൈനസ് 28.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. തണുത്തുറഞ്ഞതിനാല്‍ ജലവിതരണ പൈപ്പുകളിലൂടെയുള്ള ജലവിതരണം പല മേഖലകളിലും തടസ്സപ്പെട്ടിരിക്കുകയാണ്.ശ്രീനഗറില്‍ ദാല്‍ തടാകമുള്‍പ്പെടെ തണുത്തുറഞ്ഞു. മരവിച്ച് മഞ്ഞുമൂടാന്‍ തുടങ്ങുന്ന ദാല്‍ തടാകവും ശ്രീനഗറിലെ പ്രദേശങ്ങളും