കൊച്ചി: നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് തീര്‍ത്ഥാടനത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. കാന്‍ ചലച്ചിത്ര മേളയില്‍ നടക്കുന്ന ‘റെഡ് കാര്‍പ്പറ്റിന്’ തുല്യമാണ് മോദിയുടെ തീര്‍ത്ഥാടന യാത്രയെന്നാണ് പ്രധാന പരിഹാസം. കേദാര്‍ നാഥിലെ അമ്പലത്തിലെ മോദി സന്ദര്‍ശനത്തിനായി പ്രത്യേകം അലങ്കരിച്ച ചുവന്ന തുണി വിരിച്ചിരുന്നു. ഇതാണ് ട്രോളന്‍മാര്‍ പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

പുരാതന കാലത്ത് നിര്‍മ്മിതമായതായണ് മോദി ധ്യാനിക്കുന്ന രുദ്ര ഗുഹയെന്നും മുനിമാര്‍ ഇവിടെ തപസിരുന്നുവെന്നും വാദിച്ച് ചിലര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ ധ്യാന കേന്ദ്രത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദുദ്ര ഗുഹ. മോദിയുടെ പ്രത്യേക നിര്‍ദേശത്തില്‍ 8.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 3000 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇവിടെ ധ്യാനത്തിനായി എത്താം. മൂന്ന് ദിവസം മിനിമം ബുക്ക് ചെയ്താലെ പ്രവേശനം ലഭിക്കുക.

സാധാരണയായി ഒറ്റയ്ക്കാണ് മുനിമാര്‍ തപസിരിക്കാറുള്ളത്. എന്നാല്‍ മോദിയിരിക്കുമ്പോള്‍ ഒപ്പം ഒരു ക്യാമറയുമുണ്ടായിരുന്നുവെന്ന് ചിലര്‍ പരിഹാസവും ഉന്നയിക്കുന്നുണ്ട്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകള്‍ക്കുമായി രണ്ട് ദിവസമാണ് മോദി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മോദി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍.