ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .രാത്രി വളരെ വൈകി അവിടെ കാണാം.അതി രാവിലെ കാണില്ലനാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക്‌ രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘കുളിച്ചു കുട്ടപ്പനായി ‘അവന്‍ ‘ തിരിച്ചു പോകുന്നു .അയാള്‍ കണ്ടു പിടിച്ചു പറഞ്ഞു പരത്തി കഥ നാടാകെ പരന്നു .വിശേഷം വിദേശത്തും എത്തി. ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു .ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത്.

സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും.ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല .അയാള്‍ക്ക്‌ വിദ്യാഭ്യാസമുണ്ട് .ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല.ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല.വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി.നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു അതിങ്ങനെയായിരുന്നു.അവന്‍ ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ്.

ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ്.അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം.രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും.വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും.അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക.അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും.സത്യം അതായിരുന്നു.പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത്.

അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും ഇല്ല.അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .പക്ഷേ ‘കേട്ടീമേ കേട്ട’ കഥകളില്‍ കുറെയേറെ കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും.അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും.എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും .

അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
പതിവ്രതകളായ സ്ത്രീകളെ അപവാദം പറയുന്നത് സപ്ത മഹാ പാപങ്ങളില്‍ ഒന്നായാണ് മതം ഗണിക്കുന്നത്. പല ഊഹങ്ങളും തെറ്റാണ്.നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്.പരസ്പരം പരദൂഷണം പറയരുത് .എന്ന് ഖുര്‍ആന്‍ ഇത്തരക്കാരോട് വിശുദ്ധ ഗ്രന്ഥം ചോദിക്കുന്നഒരു ചോദ്യം ഉണ്ട് . നിങ്ങളാരെങ്കിലും നിങ്ങളുടെ സഹോദരന്റെ ശവം തിന്നാന്‍ ഇഷ്ടപ്പെടുമോ ? എന്ന് അത് കൊണ്ട്കുറ്റപ്പെടുത്തും മുമ്പ് തിട്ടപ്പെടുത്തുക കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക.

കടപ്പാട് : ഹെൽത്തി ടിവി  ഉസ്മാൻ ഇരിങ്ങാട്ടിരി