മലയാള ഭാഷാ സാഹിത്യത്തിന് അവിസ്മരണീയമായ സ്ഥാനം നേടികൊടുക്കുന്നതിൽ പുസ്തകപ്രസാധനത്തിന് നല്ലൊരു പങ്കുണ്ട്. 1772 ൽ റോമിൽ അച്ചടിച്ച് 1774 ൽ കേരളത്തിൽ ഇറക്കിയ “സംക്ഷേപ വേദാർഥം” ആണ് മലയാളത്തിൽ ഇറങ്ങിയ ആദ്യ പുസ്തകം. ഇറ്റലിയിലെ വൈദികൻ ക്ലമന്റ് പിയോണിയസ് ക്രിസ്തിയാനികൾക്കായി ചോദ്യോത്തര രൂപത്തിൽ ഇറക്കിയത്. 1821 ൽ കേരളത്തിലെ ആദ്യ അച്ചടി യന്ത്രം കോട്ടയം സി.എം.എസ്. പ്രസ്സിൽ ബ്രിട്ടീഷുകാരനായ റവ.ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ചതാണ്. മലയാള ഭാഷയ്ക്ക് വിദേശ മിഷനറിമാരുടെ സഹായത്താൽ ആദ്യ കാലങ്ങളിൽ ധാരാളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ നോവൽ, അപ്പു നെടുങ്ങാടി എഴുതിയ കുന്ദലത 1887 ലും ഒ.ചന്ദുമേനോൻറ് ഇന്ദുലേഖ 1889 ലും ഇറങ്ങി. ഇത്രയും പാരമ്പര്യമുള്ളതാണ് മലയാള ഭാഷയും അച്ചടി മേഖലയും.

കേരളത്തിലെ ആദ്യ പുസ്തകശാലയാണ് 1928 ൽ കോട്ടയത്തു ജന്മമെടുത്ത വിദ്യാർത്ഥിമിത്രം. 1945 ൽ കോട്ടയത്തു തന്നെ സാഹിത്യ പ്രവർത്തക സഹകരണസംഘ൦. തൃശ്ശൂർ കറന്റ് ബുക്ക്സ്, തിരുവനന്തപുരത്ത് പ്രഭാത് ബുക്ക്സ്, കോഴിക്കോട്ട് മാതൃഭൂമി ബുക്ക്സ്, കോട്ടയം ഡി.സി. കോഴിക്കോട്ട് പൂർണ്ണ തുടങ്ങി കേരള സാംസ്കാരിക വകുപ്പിന്റേതടക്കം ഇന്ന് ചെറുതും വലുതുമായ ധാരാളം പുസ്തകപ്രസാധകരുണ്ട്. ഇന്നത്തെ വാണിജ്യ സാധ്യതകൾ പ്രസാധകർ പല വിധത്തിലാണ് പ്രയോജനപ്പെടുത്തുന്നത്. അതിനവർ ഒളിഞ്ഞും തെളിഞ്ഞും പല പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അതിലൊന്നാണ് പുസ്തകം വിറ്റഴിക്കാൻ അതിന്റ ഉള്ളടക്കത്തെ ചൊല്ലിയുള്ള കൊഴുപ്പ് നിറച്ച വിവാദങ്ങൾ. നല്ല വായനക്കാരൻ ഒരു കൃതിയുടെ ആഴവും അഴകും മനസ്സിലാക്കിയാണ് പുസ്തകങ്ങൾ വാങ്ങുന്നത്. ഇക്കിളി സാഹിത്യ പുസ്തകങ്ങൾ ചുടപ്പംപോലെ വിറ്റഴിയുന്നത് മനുഷ്യരുടെ മനഃസാക്ഷി മരവിച്ചതുകൊണ്ടോ അതോ പേരും പെരുമയുമള്ളതുകൊണ്ട് ഏത് ചെറ്റയും പൊളിച്ചു വരാമെന്നാണോ?

ലോകത്തു ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ വായിക്കപ്പെടുന്നത് ബ്രിട്ടനെപോലുള്ള വികസിത രാജ്യങ്ങളിലെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങങ്ങൾ വായിക്കപ്പെടുന്നത് കേരളത്തിലാണ്. 2010 ന് മുൻപ് സ്ത്രീകളുടെ ഇക്കിളിപ്പെടുത്തുന്ന ആത്മ കഥയില്ലാതെ തന്നെ സാക്ഷര കേരളമെന്ന പേര് നമുക്ക് ലഭിച്ചു. ബൈബിൾ വായിച്ചിട്ടുള്ളവർക്ക്രറിയാം ജെറുശലേമിൽ ജീവിച്ചിരുന്ന ദാവീദ് രാജാവിന്റ മകൻ സഭാപ്രസംഗി ലോകത്തോട് വിളിച്ചു പറഞ്ഞു. ഈ ഭൂമിയിൽ കാണുന്നത് എന്തും മായ. അതൊരു അധികപ്രസംഗമല്ല. വശ്യ സൗന്ദര്യമുള്ള ഈ പ്രപഞ്ചത്തെ മനുഷ്യന് ഈശ്വരൻ നൽകിയത് എത്ര സമ്പത്തു വാരി കുട്ടിയാലും എത്ര കെട്ടിടങ്ങൾ കെട്ടിപൊക്കിയാലും ഇതെല്ലം വിട്ട് ഒരു നാൾ പോകേണ്ടി വരുമെന്നാണ്. ആദ്യ അദ്ധ്യായത്തിൽ പറയുന്നു. ” എല്ലാവരേക്കാൾ അധിക ജ്ഞാന൦ എനിക്കുണ്ട്. അതിനാൽ ജ്ഞാനം ഗ്രഹിപ്പാനും, ഭ്രാന്തും, ഭോഷത്വമറിയുവാനും ഞാൻ മനസ്സുവെച്ചു.” ഇന്നത്തെ കുറെ പുസ്തകങ്ങളുടെ നാഡീഞരമ്പുകൾ പരിശോധിച്ചാൽ ഈ സഭാപ്രസംഗിയുടെ വാക്കുകൾ പ്രസക്തമാണ്. ജ്ഞാനത്തിൽ വളർന്നു വളർന്ന് ഭോഷത്വം നിറഞ്ഞ ഒരു ഒരു ലോകത്തേക്കാണോ നമ്മൾ സഞ്ചരിക്കുന്നത്? ചില പ്രസാധക തൊഴിലാളികൾ മനഃപൂർവ്വം സംവാദത്തേക്കാൾ വിവാദമുണ്ടാക്കുന്നത് ആധുനിക കലയുടെ ദാർശനിക ഭാവമാണോ?

സമുഹത്തിൽ എന്ത് അനീതി നടന്നാലും അത് പ്രസാധക-മാധ്യമ രംഗത്തായാലും പലരുടേയും സ്വാതന്ത്ര്യബോധ൦ ഉണരാറില്ല. ആണും പെണ്ണും തമ്മിലുള്ള പ്രേമവും കാമവുമാണ് വിഷയമെങ്കിൽ അതിന്റ തീവ്രത വർദ്ധിക്കുക മാത്രമല്ല അത്യന്തം ആകർഷകവുമാണ്. സ്ത്രീയുടെ നഗ്ന ഭാഗങ്ങൾ കാട്ടി സിനിമ രംഗത്തുള്ളവർ ചെറുപ്പക്കാരുടെ കാശ് അടിച്ചു മാറ്റാറുണ്ട്. സ്വന്തം അനുഭവക്കുറുപ്പുകൾ ആർക്കും പറയാം എഴുതാം. അത് പലർക്കും ആത്മസുഖം നൽകാം. എന്നോർത്ത് ചിലരെയെങ്കിലും ദുഃഖത്തിന്റ, അപമാനത്തിന്റ തീച്ചൂളയിലേക്ക് തള്ളി വിടാറുണ്ട്. അതിന് ആരാണ് ഉത്തരം പറയേണ്ടത്? അധികാരത്തിന്റെ, അന്തഃപുരത്തിന്റ അകത്തളങ്ങളിൽ എത്രയോ കാമലീലകൾ നടക്കുന്നു. അതൊക്കെ അറിഞ്ഞാലും പുസ്തകരൂപത്തിൽ പുറത്തു വരാറില്ല. അതിന് പകരം വലയിൽ കുരുങ്ങുന്നത് പാവം സ്ത്രീകൾ. ധാരാളം വായിച്ചുവളർന്ന മലയാളി ഇന്ന് പുരോഗമിക്കുന്നത് വൈകാരികമായ നിന്ദ, വെറുപ്പ്, വിദ്വഷം തുടങ്ങിയവ വളർത്തിക്കൊണ്ടാണ്. ചില മാധ്യമങ്ങൾ, പ്രസാധകർ സമ്പന്നരാകുന്നത് വായനക്കാരന്റെ ബോധമണ്ഡലം ഇത്തരത്തിൽ നവീകരിച്ചുകൊണ്ടാണ്. സ്ത്രീയും പുരുഷനും ഇഷ്ടപ്പെട്ടാൽ ‘അതിവിശുദ്ധ’മായ ശൃംഗാരം നടക്കും. അതിലിത്ര പുതുമയെന്താണ്? ആസ്വാദക മനസ്സുകളിൽ തെളിമയോടെ, പുതുമയോടെ എന്താണ് വായിക്കാനുള്ളത്?

ഈ അടുത്ത കാലത്തു് കേരളത്തിലിറങ്ങുന്ന സ്ത്രീകളുടെ ആത്മ കഥക്കകൾക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. പീഡനങ്ങൾ നേരിടുന്ന ചില സ്ത്രീകൾ കോടതികളെക്കാൾ ആശ്രയിക്കുന്നത് ചില പ്രസാധകരെയാണ്. നിയമങ്ങൾ നോക്കുകുത്തികളായതുകൊണ്ടാണോ പാവപ്പെട്ട സ്ത്രീകളുടെ ജീവിതം തെരുവിൽ വിറ്റഴിക്കപ്പെടുന്നത്? ഇതിലൂടെ സമൂലമായ ഒരു മാറ്റം വ്യക്തിക്കോ, സ്ഥാപനത്തിനോ, സമൂഹത്തിനൊ നുണ്ടാകുമോ അതോ പ്രസാധകരുടെ കീശ വീർക്കുമോ? വീട്ടിലായാലും തൊഴിൽ രംഗത്തായാലും സ്ത്രീകളുടെ നിസ്സഹായതയും നോക്കുകുത്തികളായ നിയമങ്ങളും വേട്ടക്കാരെ വളർത്തുന്നു. ഇവിടെ ആരാണ് കിഴടങ്ങുന്നത്, ആരാണ് വേട്ടക്കാരൻ, ആരാണ് പോരടിക്കുന്നത്? ഇരയാക്കപ്പെട്ടവർ ഈ വേട്ട നായ്ക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്തിരുന്ന് ഇക്കിളി പുസ്തങ്ങങ്ങൾ വിറ്റഴിക്കയാണോ വേണ്ടത്?

ഏത് രംഗമെടുത്താലും അവിടെയെല്ലാം കുറെ മാന്യന്മാരെ കാണാം. അവരുടെ ഉള്ളിന്റെയുള്ളിലെ മൂടുപടം ആർക്കുമറിയില്ല. പ്രസാധക മുതലാളിക്ക് കാശു വേണം. ബാക്കിയെല്ലാം അവിടെ കുറ്റിയടിച്ചിരിക്കുന്ന ചില കുത്തക തൊഴിലാളികളിലാണ്. അവരുടെ സ്ഥാപിത താല്പര്യമൊന്നും അതിന്റ മുതലാളിമാർ അറിയാറില്ല. ഇവരുമായി സംസാരിച്ചാൽ നമ്മുടെ ഒരു പഴമൊഴി ഓർമ്മ വരും. “എരന്നു തിന്നാലും മീശ മേലോട്ട്”. . ഇവരുടെ മീശ മേലോട്ട് തന്നെ. ഈ കുട്ടർക്ക് തൻകാര്യം വൻകാര്യമാണ്. ഇക്കിളി പുസ്തങ്ങളുടെ, സ്ത്രീകളുടെ, പാവങ്ങളുടെ വിഷയങ്ങളിലും “കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി”. അതിനെ വലിച്ചു വലിച്ചു ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തിക്കും. അതിന് പറ്റിയ ബെല്ലും ബ്രേക്കുമില്ലത്ത ആധുനിക സോഷ്യൽ മീഡിയ തയ്യാറാണ്. ഇറങ്ങിയ പുസ്തകത്തിന്റ പ്രചാരം കൂടുമ്പോൾ പുസ്തകത്തിന്റ വില്പനയും കുടും. മാധ്യമ മുതലാളി സന്തുഷ്ടൻ. ആയിരം കോപ്പിക്ക് അയ്യായിരം എന്നെഴുതി വിടും. വലിയ സ്ഥാപനമല്ലേ എണ്ണം കുറയാൻ പാടില്ല. ഈ പണച്ചാക്കുകളെ നിയന്ത്രിക്കാൻ സർക്കാരിന് പോലും സാധിക്കില്ല. ഇവർ അധികാരികൾക്കും പ്രിയപ്പെട്ടവരാണ്. ഒരു സ്ത്രീയുടെ കദന കഥ പുസ്തകരൂപത്തിൽ പുറത്തു വരുമ്പോൾ അവരെയൊക്കെ ഒരു പറ്റം വായനക്കാർ കാണുന്നത് മന്ദഹാസം പൊഴിച്ചു നിൽക്കുന്ന നിശാസുന്ദരിമാരായിട്ടാണ്. ഇത് ഭീതിജനകമായ ഒരന്തിരിഷമാണ് സ്ത്രീകളുടെ ഇടയിൽ വളർത്തുന്നത്.

എന്റെ ചെറുപ്പത്തിൽ ചന്തയിൽ മീൻ വാങ്ങാൻ പോകുമായിരുന്നു. അതിന്റ മുതലാളിമാർ ഒരണക്ക് പത്തു മത്തി, ഇരുപത് മത്തി എന്നൊക്കെ വിളിച്ചുകൂവും. ഈ മത്തി കണക്കാണ് ചിലർ ധരിച്ചിരിക്കുന്ന പുസ്തക വിപണി അതല്ലെങ്കിൽ മാധ്യമ പ്രവർത്തനം. ഇതും പീഡനത്തിന്റ മറ്റൊരു മുഖമാണ്. മറുഭാഗത്തു് നിന്ന് തങ്ങൾ സത്യം, ധർമ്മികത, അവകാശത്തിന്റ പക്ഷത്താണ് എന്ന് പ്രസംഗിക്കും. ഒരു പുസ്തകത്തിന്റ പേരിൽ ആളുകളെയിറക്കി കോലം കത്തിക്കുക, മനുഷ്യർ തമ്മിൽ ചേരിതിരിവുണ്ടാക്കുക, പുസ്തകത്തിനായി സോഷ്യൽ മീഡിയയിൽ ലൈക് അടിക്കാൻ സൈബർ ഗുണ്ടകളെ ഇറക്കുക, എതിർപക്ഷത്തു നിൽക്കുന്ന പ്രസാധകർക്ക് പാര പണിയുക, ആരെങ്കിലും സത്യം തുറന്നെഴുതിയാൽ സർക്കാർ മുറപോലെ അവരെ അടിച്ചമർത്തുക, പരിഹസിക്കുക ഇതൊക്കെ ചില പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ ഫാഷൻ ആയി മാറിയിട്ടുണ്ട്. വായനക്കാരെനെ വഴി തെറ്റിക്കുന്ന ഇവർക്കതിരെ എന്തെങ്കിലും പറഞ്ഞാൽ ഈ സംഘത്തിനൊപ്പമുള്ള മാധ്യമങ്ങളെയിറക്കി ധാരാളം ചേരുവകൾ ചേർത്തുള്ള നുണ കഥകൾ പുറത്തിറക്കും. എനിക്കും ആ അനുഭവമുണ്ട്. ചിലർ ഈ ഇന്ധനം കത്തിച്ചുവിടുന്നത് സ്വന്തം പത്ര മാസികകളിൽ കൂടിയാണ്. എതിരാളികളും, ഇരകളും ഇവർക്ക് വിറ്റഴിക്കാനുള്ള ഒരുല്പന്നമാണ്. അതിൽ വെന്തു നീറുന്നവരുടെ വേദനകൾ ഇവരറിയുന്നില്ല. മുൻ കാലങ്ങളിൽ തലതൊട്ടപ്പന്മാരായി ബ്രാഹ്മന്മാരോ തമ്പ്രാക്കന്മാരോ ഉണ്ടായിരിന്നു. ഇന്നത്തെ ചില പ്രസാധകർ ധരിച്ചിരിക്കുന്നത് ഈ രംഗത്തെ തമ്പ്രാക്കന്മാർ തങ്ങളാണ്. സർക്കാരും ഇവർക്കൊപ്പമാണ്. ചെറുകിട പ്രസാധകർ ഒന്നുമല്ല എന്ന അഹന്ത ഇവരിലുണ്ട്. രാഷ്ട്രീയ എഴുത്തുകാർക്ക് കിട്ടുന്ന പരിഗണനപോലെ ഇവർക്ക് കിട്ടുന്ന പുരസ്കാരങ്ങളടക്കം പലതും സംശയത്തോടെയാണ് പലരും കാണുന്നത്. ഇന്ന് നല്ല എഴുത്തുകാരുടെ കൃതികൾ ആധുനിക മാധ്യമങ്ങളിലൂടെ വായന ആരംഭിച്ചിരിക്കുന്നു.

പ്രവാസി എഴുത്തുകാർ ഇക്കിളി പുസ്തകങ്ങൾ ഇറക്കിയതായി അറിവില്ല. എന്നാൽ വളരെ ചുരുക്കം പേര് കാശുകൊടുത്തു നോവൽ, കഥ മുതലായവ പുറത്തിറക്കിയാതായി അറിഞ്ഞിട്ടുണ്ട്. ഒരു പ്രതിഭയെ നല്ല വായനക്കാരനറിയാം. അവരത് തിരിച്ചറിയും. പതിറ്റാണ്ടുകളായി നാടകവും, നോവലും, കഥയും ഞാൻ എഴുതുന്നു. അതെല്ലാം പ്രമുഖ പ്രസാധകർ തന്നെ പുറത്തിറക്കുന്നു. ചില പ്രസാധകർ ധരിച്ചിരിക്കുന്നത് പ്രവാസി എഴുത്തുകാർ മിക്കവരും കാശു കൊടുത്തു് എഴുതിക്കുന്നുവെന്നാണ്. എന്റെ അൻപതോളം പുസ്തകങ്ങളിൽ അഞ്ചാറു പുസ്തകങ്ങൾ വൈഞ്ജാനിക പുസ്തകങ്ങളാണ്. ഈ വൈഞ്ജാനിക സാഹിത്യ ഗ്രന്ഥങ്ങൾ ആരെഴുതിയാലും പലയിടത്തു നിന്നുമെടുക്കുന്ന വിവരണങ്ങളാണ്. അതിൽ കുറെ പരിഷ്‌കാരങ്ങൾ വരുത്തിയാണ് പുസ്തകമിറക്കുന്നത്. എനിക്ക് വിവരങ്ങൾ തന്ന വ്യക്തി എന്നെ വെട്ടിലാക്കി. അതിന്റ പേരിൽ എൻ്റെ നാടകം, നോവൽ, കഥയെല്ലാം കാശുകൊടുത്തു് എഴുതിക്കുന്നു എന്ന വസ്തുതാവിരുദ്ധമമായ ദുഷ്പ്രചാരണമാണ് എനിക്കതിരെ എൻ്റെ കയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചവർ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രഭാതിൽ മംഗളയാനും മാതൃഭൂമിയിൽ ചന്ദ്രയാനും സാഹിത്യ സഹകരണ സംഘത്തിൽ ഒളിമ്പിക് ചരിത്ര പുസ്തകവുമുണ്ട്. ഞാൻ വിവരങ്ങൾ ശേഖരിച്ചത് വൈഞ്ജാനിക പുസ്തകങ്ങൾക്കാണ് അല്ലാതെ നാടകത്തിനോ നോവലിനോ കഥയ്‌ക്കോ അല്ല. ഇതിന്റ പിന്നിൽ നടക്കുന്ന ഗുഡാലോചനകൾ പിന്നീട് പുറത്തുവരും. ഞാനിപ്പോൾ ആരിൽ നിന്നും ഒരു വിവരങ്ങളുമെടുക്കാറില്ല. ഇപ്പോൾ ഇംഗ്ളണ്ട് യാത്രാവിവരണം, നാടകം, നോവൽ അച്ചടിയിലാണ്. ഇറ്റലി യാത്രാവിവരണവും സർദാർ പട്ടേൽ ജീവചരിത്രവും പൂർത്തിയായി. അടുത്തത് ഫ്രാൻസ്, ഫിൻലൻഡ്‌ യാത്രാവിവരണമാണ്. ഇത്രയും പറയാൻ കാരണം കേരളത്തിലെ പല പ്രസാധകരും, വ്യക്തികളും വിദേശ മലയാളി എഴുത്തുകാരെ പലവിധത്തിൽ ചുഷണം ചെയ്യുക മാത്രമല്ല തെറ്റിധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്‌. ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാൽ അക്രമിക്കുന്നവരെ മലയാള മാധ്യമങ്ങൾ ആദ്യം സദാചാര പോലീസ് എന്ന് വിളിച്ചു. ഇപ്പോൾ അത് സദാചാര ഗുണ്ടകളായി. ഇതുതന്നെയാണ് സമ്പത്തിന്റ മറവിൽ പല മാധ്യമങ്ങളും, പ്രസാധകരും എന്തിന്റെ പേരിലായാലും വിവാദങ്ങളും, വ്യക്തിഹത്യകളും നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിൽ ഒരു പാർട്ടിയുടെ അംഗമായാൽ പ്രസാധകർ അവരുടെ കൃതികളിറക്കാൻ മുന്നോട്ട് വരും. എന്റെ എഗ്രിമെന്റ് ചെയ്ത പുസ്തകം നാല് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കിയിട്ടില്ല. വിദേശ എഴുത്തുകാർ ഇങ്ങനെയു൦ അവഗണന നേരിടുന്നു. വിദേശത്തു നിന്ന് ഈ പ്രസാധക കോവിലക൦ സന്ദർശിക്കാൻ പല എഴുത്തുകാരും അഭിനവ എഴുത്തുകാരും ചെല്ലാറുണ്ട്. വിദേശത്തു നിന്നൊരു സ്ത്രീ കേരളത്തിലെ ഒരു സ്ഥാപനത്തിൽ സമ്മാന പൊതികൾ വിതരണം ചെയ്തു. നാലുപേരറിഞ്ഞപ്പോൾ അത് മടക്കി കൊടുത്തു. അപ്രതീക്ഷിതമായി കിട്ടുന്ന സമ്മാന൦ വാങ്ങുന്നവർ മനസ്സിലാക്കുന്നത് പ്രവാസി എഴുത്തുകാരിൽ പലരും കാശു കൊടുത്തു എഴുതിക്കുന്നവരാണ്. ഈ വ്യക്തി അവിടെ രാഷ്ട്രീയക്കാരുടെ സഹായത്താൽ പുസ്തകമിറക്കി അത് മറ്റൊരു കഥ. യോഗ്യരായവരുടെ രചനകൾ പലപ്പോഴും തള്ളപ്പെടുന്നു. പ്രവാസി എഴുത്തുകാർക്ക് അരക്ഷിതമായ ഒരന്തിരിക്ഷമാണ് കേരളത്തിലുള്ളത്.

ജീവിതത്തിന്റ ദുരിതശതങ്ങളിൽ പിടയുന്ന പ്രവാസി എഴുത്തുകാരുമുണ്ട്. അവർക്ക് യാതൊരുവിധ പ്രോത്സാഹനവും കേരളത്തിൽ നിന്ന് ലഭിക്കാറില്ല. അവസരം കിട്ടുമ്പോഴൊക്കെ അവരെ പരിഹസിക്കുക, അവഗണിക്കുക ഈ കുറ്റിയടിച്ചിരിക്കുന്നവരുടെ തൊഴിലാണ്. ഒപ്പം ജോലി ചെയ്യുന്നവരെയും ഇവർ ഒരു കോണിൽ കെട്ടിയിടാറുണ്ട്. ഇത് എല്ലാം പ്രസാധകരെപ്പറ്റി പറയുന്ന കാര്യമല്ല. ആരെങ്കിലും ഒരു കെണിയിൽ വീണാൽ, എന്തെങ്കിലും പാളിച്ചകളുണ്ടായാൽ ആ മുറിവ് ഉണക്കുന്നതിന് പകരം ആ മുറിവ് തല്പരകഷികകളെ കൂട്ടുപിടിച്ചു ആഴത്തിലാഴ്ത്തി പരിഹസിക്കുന്ന സ്വയം അക്ഷര ജ്ഞാനികളെന്നു ധരിക്കുന്ന, ഒരു പത്ര മാസിക കണ്ടപ്പോൾ എഴുത്തുകാരായവരെയോർത്തു സഹതാപം മാത്രം. സാഹിത്യകാരന്മാർ, കവികൾ, എഴുത്തുകാരിലൂടെ വളർന്ന് സമ്പത്തുണ്ടാക്കിയ പ്രസാധകർ അതിനുള്ളിൽ നടക്കുന്ന മുറിവും ചികിത്സയും നടത്താൻ ബാധ്യസ്ഥരാണ്. മനുഷ്യരിലെ നന്മയും കാരുണ്യവും അക്ഷരത്തിലെ ഈ ദരിദ്രനാരായണന്മാർ തിരിച്ചറിയുന്നില്ല. പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്തതുകൊണ്ട് എല്ലാവര്ക്കും അറിവുണ്ടാകണമെന്നില്ല. ഇവരുടെ അറിവിന്റ അൽപത്വം അവരുടെ സംസാരത്തിലും എഴുത്തിലും ഇക്കിളി പുസ്തകങ്ങളിലും വെളിപ്പെടുന്നു. ഒരു ഭാഗത്തു് ഇവർ പ്രസാധക മുതലാളിമാരുടെ മുന്നിൽ വിശുദ്ധൻമാരും മിടുക്കരും മറ്റുള്ളവരുമായുള്ള അവിശുദ്ധകൂട്ടുകെട്ടുകൾ മുടിവെക്കുന്നവരുമാണ്. ഇതൊന്നും എല്ലാം എഴുത്തുകാരും തുറന്ന് പറയില്ല. അതിന്റ കാരണം അടുത്ത പുസ്തകം ഇറങ്ങില്ലെന്നുള്ള ഭയം അവരെ ഭരിക്കുന്നു.