കുട്ടികളെയും കൗമാര പ്രായക്കാരെയും ഏകാന്ത തടവറകളിലാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. കുട്ടികളെയും കൗമാരക്കാരെയും ഏകാന്ത തടവകളിലാക്കുന്ന നിയമങ്ങള്‍ നിരോധിക്കണമെന്ന് യുകെയിലെ പ്രമുഖ ഡോക്ടര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം ശിക്ഷാ നടപടികള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുകെയിലെ തടവറകളില്‍ കഴിയുന്ന 40 ശതമാനത്തോളം ആണ്‍കുട്ടികള്‍ ഏകാന്ത തടവറകളിലാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ദിവസമോ അല്ലെങ്കില്‍ 22 മണിക്കൂറോ ഒരാളെ മനുഷ്യ സംസര്‍ഗം ഇല്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിക്കുന്നതിനെയാണ് ഏകാന്ത കാരാഗൃഹവാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് ലോ നിര്‍വ്വചിക്കുന്നു. ഇത്തരം ശിക്ഷാവിധികള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യമുന്നയിച്ച് മുമ്പ് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

ഏകാന്ത കാരഗൃഹങ്ങള്‍ കുട്ടികള്‍ക്ക് ശിക്ഷാ വിധിയായി നല്‍കുന്നത് അവരില്‍ ആത്മഹത്യ പ്രവണതകള്‍ ഉണ്ടാക്കുമെന്നും ഇത്തരക്കാര്‍ സ്വയം ഉപദ്രവം ഏല്‍പ്പിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും പ്രമുഖ മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ അറിയിച്ചു. ഇത്തരം ശിക്ഷാ നടപടികള്‍ നിര്‍ത്താലക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരം തടവറകള്‍ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിന് ആധികാരികമായ തെളിവുകളുണ്ട്. ഇത് ആത്മഹത്യ പ്രവണതയും അക്രമവാസനയും വര്‍ദ്ധിപ്പിക്കുമെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, ദി റോയല്‍ കോളേജ് ഓഫ് പീഡിയാട്രീഷ്യസ്റ്റ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് എന്നിവര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ചെറു പ്രായത്തിലാണ് നമ്മള്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായ ഘട്ടത്തിലൂടെ കടന്നു പോവുന്നത്. ഈ ഘട്ടത്തിലാണ് മാനസികവും സാമൂഹികവും ശാരീരകവുമായി വളര്‍ച്ചയുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഈ സമയത്തുണ്ടാകുന്ന ഏകാന്തവാസം ദീര്‍ഘകാലത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനിയോജ്യമായ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കസ്റ്റഡിയിലുള്ള കുട്ടികളുടെയും കൗമാര പ്രായക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഉയര്‍ന്ന പരിഗണന നല്‍കുന്നതായി മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ വക്താവ് അറിയിച്ചു. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ കഴിയുന്ന ചെറുപ്പക്കാരായ ആളുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 100 അധിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതായും മിനിസ്ട്രി ഓഫ് ജസ്റ്റിസ് അറിയിച്ചു.