കൊല്‍ക്കത്ത: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവും ഇദ്ദേഹത്തിനുണ്ടായി. ഇന്ന് രാവിലെ 8.30ഓടെയാണ് അന്ത്യമുണ്ടായത്. ഇദ്ദേഹം മസ്തിഷ്‌കാഘാതത്തിനും ചികിത്സയിലായിരുന്നു.

2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായത്. പിന്നീട് ആണവക്കരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ച സമയത്ത് ഇദ്ദേഹം സി.പി.എമ്മുമായി അകലുകയും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്നു.

2008ല്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ആസാമിലെ തേജ്പുരില്‍ 1929ല്‍ ആണ് സോമനാഥ് ചാറ്റര്‍ജി ജനിച്ചത്. അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്‌സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.