സ്വന്തം ലേഖകൻ

സാൽകോംബ് : മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം കൗമാരക്കാരൻ മരിച്ച കേസിൽ അമ്മയ്ക്ക് പത്തു വർഷം ജയിൽ ശിക്ഷ. അമ്മ ഹോളി സ്ട്രോബ്രിഡ്ജും മകൻ ടൈലർ പെക്കും (15) സുഹൃത്തും ചേർന്ന് വീട്ടിൽ വെച്ചാണ് മയക്കുമരുന്ന് കലർത്തിയ പാനീയം പങ്കുവെച്ച് കുടിച്ചത്. 2019 ഫെബ്രുവരിയിൽ ആയിരുന്നു സംഭവം. പാനീയത്തിൽ ചേർത്ത ഓറമോർഫ്, ഗബാപെന്റിൻ എന്നീ മോർഫിൻ മരുന്നുകളുടെ അമിത അളവ് മൂലമാണ് ടൈലർ മരണപ്പെട്ടത്. കുട്ടികളുമായി ഇടപെടാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് അമ്മ ഹോളിയും അവരോടൊപ്പം പങ്കുചേർന്നത്.

പ്ലിമൗത്ത് ക്രൗൺ കോടതിയിയിലെ ജഡ്ജി പോൾ ഡാർലോ പറഞ്ഞു ; “തന്റെ മകനോട് മനഃപൂർവം മോശമായി പെരുമാറിയതിന് അമ്മ കുറ്റക്കാരിയാണ്. ” മയക്കുമരുന്ന് കഴിക്കുന്നതിൽ നിന്ന് കുട്ടിയെ വിലക്കിയില്ലെന്നും കോടതി പറഞ്ഞു. സംഭവം നടന്ന രാത്രി കുട്ടികളോടൊപ്പം ഹോളി ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ടൈലറിന്റെ മറ്റു സുഹൃത്തുക്കളെ കുറ്റപ്പെടുത്തുന്നത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നതല്ല എന്നും കോടതി പറഞ്ഞു.

ഹോളിക്ക് കുട്ടികളുടെ സുരക്ഷയെ പറ്റി ഒട്ടും തന്നെ ശ്രദ്ധ ഇല്ലായിരുന്നുവെന്നും ഇത് മകന്റെ മരണത്തിലേക്ക് നയിച്ചെന്നും ഇൻസ്പെക്ടർ ഇയാൻ റിംഗ്രോസ് പറഞ്ഞു. തെളിവുകൾ നൽകിയതിന് മറ്റു കുട്ടികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.