ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്ത വന്ന കോണ്‍ഗ്രസ് എംപിമാരെ താക്കീത് ചെയ്ത് മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി രംഗത്ത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് ശേഷം ഇന്നലെ കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പിന്നാലെ പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്താന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ക്ക് സോണിയാ ഗാന്ധി കടുത്ത താക്കീത് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദേശീയ തലത്തില്‍ യുവതീ പ്രവേശനത്തിനെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോണിയാ ഗാന്ധിയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നടപടി ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതോടെയാണ് ശബരിമല വിഷയം പ്രദേശിക പ്രശ്‌നമായി കാണണമെന്ന് കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് ഓഡിനന്‍സ് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോക്കം പോയത്. സോണിയ ഗാന്ധിയുടെ താക്കീത് അവഗണിച്ചാല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.