അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വിവിധ മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് കുറച്ചു. മോട്ടോര്‍വേകളിലെ ചില സ്‌ട്രെച്ചുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വേഗപരിധി കുറച്ചത്. ഈ പ്രദേശങ്ങളില്‍ ഇനി മുതല്‍ 50 മൈല്‍ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാനാകൂ. എം4ല്‍ ന്യൂപോര്‍ട്ടിലെ ജംഗ്ഷന്‍ 25, ജംഗ്ഷന്‍ 26 എന്നിവയ്ക്കിടയിലും പോര്‍ട്ട് ടാല്‍ബോട്ടില്‍ ജംഗ്ഷന്‍ 41നും 42നുമിടയിലും വേഗപരിധി 50 മൈല്‍ ആക്കിയത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ലൊക്കേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ വായു മലിനീകരണം 18 ശതമാനത്തോളം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എ470യില്‍ അപ്പര്‍ ബോട്ടിനും പോണ്ടിപ്രിഡ്ഡിനുമിടയിലും എ483ല്‍ റെക്‌സ്ഹാമിലും എ494ല്‍ ഡീസൈഡിലുമാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം കുറച്ച് സമൂഹത്തിനും പരിസ്ഥിതിക്കും ആരോഗ്യകരമായ ഭാവി പ്രദാനം ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വെല്‍ഷ് ഗവണ്‍മെന്റ് പരിസ്ഥിതി മന്ത്രി ഹന്ന ബ്ലിഥിന്‍ പറഞ്ഞു. അഞ്ച് പ്രദേശങ്ങളില്‍ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് അനുവദനീയമായതിലും മേലെയാണ്. അതുകൊണ്ടുതന്നെ അടിയന്തര നടപടികളാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു.

ഇത് കുറയ്ക്കുന്നതിനായി എന്തൊക്കെ ചെയ്യാനാകുമെന്ന പഠനങ്ങള്‍ നടത്തി. ഇതിലാണ് വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നത് സാരമായ മാറ്റം കൊണ്ടുവരുമെന്നത് വ്യക്തമായത്. മലിനീകരണ നിയന്ത്രണത്തിന് ശക്തമായ നടപടികള്‍ യുകെ ഗവണ്‍മെന്റ് സ്വീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് വെല്‍ഷ് ഗവണ്‍മെന്റ് ഇക്കോണമി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെന്‍ സ്‌കെയിറ്റ്‌സും വ്യക്തമാക്കി.