മുംബൈ ധാരാവിയിൽ അശ്രദ്ധമായി വണ്ടി ഓടിച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും റോഡരുകിൽ നിന്ന ആളുകളെയും ഇടിച്ചു തെറിപ്പിച്ച പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവിയിലെ ട്രാഫിക് ഐലന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സിഗ്നലിൽ ഉണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് വാഹനം കടന്നു പോയത്. അപകടത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയമ വിദ്യാർത്ഥിനിയായ 19 കാരിയാണ് വാഹനമോടിച്ചത്. ട്രാഫിക് ഐലന്റിലെത്തിയപ്പോൾ അബദ്ധത്തിൽ ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവതിക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ 19 നാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ ആളുകൾക്കിടയിലേയ്ക്ക് ഇടിച്ചു കയറി. ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച കാർ എതിർവശത്തുണ്ടായിരുന്ന കാറിലും ഇടിച്ചു. സംഭവം നടന്ന ഉടനെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന യുവതി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പരിഭ്രാന്തരായി ജനങ്ങൾ ട്രാഫിക് ഐലന്റിൽ നിന്ന് ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.