കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. രാവിലെ എട്ട് മണിക്കാണ് സംഭവം. ബംഗളൂരു- കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് റണ്‍വെ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ടു.

മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണ് വിമാനം തെന്നിമാറിയത്. ഒഴിവായത് വന്‍ ദുരന്തമാണെന്നാണ് വിലയിരുത്തുന്നത്. പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി റണ്‍വേയില്‍ സ്ഥാപിക്കുന്ന ലൈറ്റുകളില്‍ ആറെണ്ണം അപകടത്തില്‍ തകര്‍ന്നു. വിമാനത്താവള അധികൃതരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് അപകടം ഇല്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തു.

സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിനോട് പ്രാഥമിക വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം. മധ്യഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടതിന് പകരം ഇടതു വശത്തായി ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനത്തിന് കേടുപാടുകളില്ല.