ഫാ. ഹാപ്പി ജേക്കബ്

ഹൃദയ സപര്‍ശിയായ രണ്ട് സംഭവങ്ങളാണ് പ്രധാനമായും ഇന്ന് നാം അനുസ്മരിക്കുന്നത്. വിചാരണയും അട്ടഹാസങ്ങളും പുറത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ വിരിച്ചൊരുക്കിയ മാളിക മുറിയില്‍ രക്ഷകന്‍ പ്രാണ വേദനയില്‍ നൊന്ത് തന്റെ ശിഷ്യന്മാരുമായി പെസഹ ഭക്ഷിക്കുന്നു. ഭവിക്കുവാന്‍ പോകുന്ന കഷ്ടാനുഭവങ്ങള്‍ ശിഷ്യരുമായി പങ്കുവെയ്ക്കുമ്പോള്‍ അതിന്റെ തീവ്രത അവര്‍ ഗ്രഹിക്കുന്നില്ല. അത്താഴ വിരുന്നില്‍ എല്ലാവരും ഇരുന്നപ്പോള്‍ നമ്മുടെ കര്‍ത്താവ് അവരോട് പങ്കുവെയ്ക്കുന്ന ഭാഗം നാം വായിക്കുമ്പോള്‍ തന്നെ കഠിനഹൃദയനും മനസലിവ് തോന്നുന്ന അനുഭവം വി. യോഹന്നാന്റെ സുവിശേഷം 13-ാം അദ്ധ്യായം ഒന്ന് മുതല്‍ ഇരുപത് വരെയുള്ള ഭാഗങ്ങള്‍.

അവന്‍ എഴുന്നേറ്റ് തൂവാല അരയില്‍ ചുറ്റി അവരുടെ പാദങ്ങള്‍ കഴുകുവാന്‍ തുടങ്ങി. താന്‍ ഇനി ഗുരുവായല്ല സ്‌നേഹിതനായി അവസ്ഥയാല്‍ ഞാന്‍ നിങ്ങളുടെ പാദം കഴുകി. ദാസ്യത്തിന്റെയും താഴ്മയുടെയും അനുഭവങ്ങള്‍ പങ്കുവെച്ച് ആരും ഉന്നതരല്ല നിങ്ങള്‍ തമ്മില്‍ തമ്മില്‍ പാദങ്ങള്‍ കഴുകണം എന്ന് പഠിപ്പിച്ചു. ഉന്നതിയും അഹങ്കാരവും നമ്മുടെ മനസിനെ കീഴടക്കുമ്പോള്‍ മിശിഹാ കര്‍ത്താവ് തന്ന പാഠം നാം ഓര്‍ക്കുക. ആരെങ്കിലും ഉന്നതനാകുവാന്‍ ആഗ്രഹിച്ചാല്‍ അവന്‍ ദാസനെ പോലെ പ്രവര്‍ത്തിക്കണം. ഇക്കാലത്തില്‍ ഈ പാഠം പ്രസംഗവിഷയമാണ്. ജീവിതത്തില്‍ ഒട്ടും പ്രതിഫലിക്കുന്നില്ല. അതാകാം ഇതിന്റെ പ്രശ്‌നങ്ങളും അവസാനിക്കാതെ ഇരിക്കുന്നത്.

പിന്നീട് അവന്‍ അപ്പം വാഴ്ത്തി അവര്‍ക്ക് കൊടുത്തു. ഇത് എന്റെ ശരീരം പാനപാത്രം എടുത്ത് വാഴ്ത്തി, രകതമായി രൂപാന്തരപ്പെടുത്തി അവര്‍ക്ക് കൊടുത്തു. ഗോഗുല്‍ത്തായില്‍ തനിക്ക് ഭവിക്കുന്ന യാതനകള്‍ ആക്ഷരികമായി അവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ ഇത് അവന്‍ പ്രവര്‍ത്തിച്ചു. തന്റെ ശരീരം ഇതുപോലെ ഭിന്നിക്കപ്പെടുമെന്നും തന്റെ രക്തം ഇത് പോലെ പകര്‍ന്ന് ഒഴുകുമെന്നും ഇതിനാല്‍ അവന്‍ ദൃഷാടാന്തരീകരിച്ചു. ഒരു പുതിയ ഉടമ്പടിയാണ് കര്‍ത്താവ് ഇതുമൂലം നമുക്ക് നല്‍കിയത്. അവനവന്‍ ചെയ്ത പാപങ്ങള്‍ക്ക് ഒത്തവണ്ണം ആടോ, മാടോ യാഗ വസ്തുവായി ദേവാലത്തില്‍ സമര്‍പ്പിക്കുന്ന അവസ്ഥ മാറ്റി ഇനി താന്‍ വരുന്നത് വരെയും ഈ അനുഭവത്തിനായി ഇപ്രകാരം നീ വര്‍ത്തിക്കുവാന്‍ അവന്‍ കല്‍പ്പിച്ചു. അയോഗ്യമായി ഇതില്‍ പങ്കുകൊള്ളുമ്പോള്‍ നാം അനുഗ്രഹത്തിന് പകരം ശാപം വരുത്തിവെക്കുന്നു. ആയതിനാല്‍ പ്രിയ സഹോദരങ്ങലെ വി. കുര്‍ബാന അനുഭവം നിസാരമായി എടുക്കരുതേ. പാപമോചനം നേടി അനുതാപത്തോടെ കാല്‍വറിയിലെ യാഗം ധ്യാനിച്ച മാത്രമെ വി. കുര്‍ബാന അനുഭവം നടത്താവൂ. തന്റെ രണ്ടാം വരവില്‍ അവന്‍ നമ്മെ ചേര്‍ക്കും വരെയും ജീവന്റെ ആഹാരമാണ് വി. കുര്‍ബാന. കടമയല്ല കടപ്പാടുമല്ല ജീവിത്തിന്റെ ഓരോ അനുഭവങ്ങളാകണം ഓരോ വി. കുര്‍ബാന സംബന്ധവും.

പരസ്പരം സ്‌നേഹിക്കുവാനും കരുതുവാനും ഏക മനസുള്ളവരായി തീരുവാനും ഈ ദിവസത്തെ ചിന്തകള്‍ നമ്മെ ഭരിക്കുന്നു. ഒരേ അപ്പത്തിന്റെ ഭാഗമായി ഞാനും നിങ്ങളും ഇതില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ദാസനും യജമാനനുമെല്ലാം ക്രിസ്തു ശരീരത്തിന്റെ അംശികളാണ് നാം ഓരോരുത്തരും ആത്മീയ തലത്തില്‍ മാത്രമല്ല നമ്മുടെ സാമൂഹിക ജീവിതത്തിലും ഈ ചിന്ത നമുക്ക് പാലിക്കാം. സ്‌നേഹം അതാണ് ദൈവം. ആ സ്‌നേഹമാണ് നമുക്ക് കാല്‍വരിയില്‍ യാത്രയായ ക്രിസ്തുവിനെ നമുക്ക് കാട്ടിത്തരുന്നത്.

പ്രിയരെ ഇന്ന് നാം ഈ തിരുബലിയില്‍ പങ്കുകാരായി തിരികെ വരുമ്പോള്‍ സ്‌നേഹവും കരുതലും നമ്മുടെ ജിവിത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ. നമ്മുടെ ഓരോ ജീവീതാനുഭവവും അത് സന്തോഷമാകട്ടെ സങ്കടമാകട്ടെ എല്ലാം എനിക്ക് വേണ്ടി യാഗമായ ക്രിസ്തു പാതയില്‍ സഞ്ചരിക്കുവാനുള്ള ബലം ഈ ദിനത്തിലെ ചിന്തകള്‍ നമുക്ക് നല്‍കട്ടെ