ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കെ താരങ്ങളുടെ ഐപിഎല്‍ സാനിധ്യം സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുകയാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല ദേശീയ ടീമുകളും തങ്ങളുടെ താരങ്ങളെ എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചേക്കാന്‍ സാധ്യതയറെയാണ്. ഇതിനോടകം ഐപിഎല്‍ ടീമുകള്‍ മത്സരങ്ങള്‍ക്കായുള്ള മുന്നൊരുക്കം
ആരംഭിച്ച് കഴിഞ്ഞു.നേരത്തെ ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യന്‍ നായകന്‍ കോഹ്ലി അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ഇത് വിവാദമാകുകയും ചെയ്തു.

താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി രംഗത്ത് വന്നിരിക്കുകയാണ്. ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനിവാര്യമാണെന്ന നിലപാടിലാണ് അമിതാഭ് ചൗധരി. താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതോടെ ‘ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതൊക്കെ താരങ്ങളാവും ഉണ്ടാവുക ഏകദേശം ഉറപ്പിക്കാം. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകള്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പാണ്. വലിയ തുകയ്ക്കാണ് താരങ്ങളെ ടീമിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ താരങ്ങളുടെ അഭാവം മത്സര ഫലത്തെ കാര്യമായി ബാധിക്കുമെന്നും ടീം മാനേജ്‌മെന്റുകള്‍ പറയുന്നു.

ലോകകപ്പിന് മുന്‍പ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കുകയെന്നലക്ഷ്യം ബിസിസിഐയ്ക്ക് മുന്നിലുണ്ട്. സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചതിന്ശേഷം ടീമിന്റെ പരിശീലകരുടേയും അഭിപ്രായം നോക്കിയാകും ഐപിഎല്ലിനിടയിലെ താരങ്ങളുടെ വിശ്രമം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തുക.