ജിഷ്ണുവിന്‍റെ അമ്മാവന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു. സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. പത്തുവര്‍ഷത്തോളം നാദാപുരത്തും അഞ്ചുവര്‍ഷം വടകരയിലും ദേശാഭിമാനി ലേഖകനായിരുന്നു ശ്രീജിത്ത്. പത്രത്തിന്‍റെ പരസ്യവിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചെന്ന് ആരോപിച്ച് ഇന്നലെയാണ് കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായ ശ്രീജിത്തിനെ സിപിഐഎം പുറത്താക്കിയത്.

പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്നും നടപടി സംബന്ധിച്ച അറിയിപ്പൊന്നും ഇതുവരെ ലഭിച്ചില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു മഹിജയും ശ്രീജിത്തും അടക്കുമുളളവര്‍ നടത്തി വന്ന നിരാഹാരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. ഇതിന് പിന്നാലെ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരെ ആയിരുന്നില്ല താന്‍ അടക്കമുളള ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരമെന്നും ശ്രീജിത്ത് വ്യക്തമാക്കി. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും നീതിനിഷേധമുണ്ടായി. ഷാജിര്‍ഖാന്‍ അടങ്ങുന്ന എസ്‌യുസിഐ പ്രവര്‍ത്തകര്‍ക്ക് നീതികിട്ടുമെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

അതേത്തുടർന്ന് ശ്രീജിത്തിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം. നാദാപുരം ഏരിയ സെക്രട്ടറി പി.പി. ചാത്തു. പാര്‍ട്ടി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചാത്തു പറഞ്ഞു ബ്രാഞ്ച് സെക്രട്ടറി ശ്രീജിത് കണ്ടോത്തും ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീജിത്തിന് എസ്‌യുസിഐയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്ന് ബ്രാഞ്ച് സെക്രട്ടറി ശ്രീജിത് കണ്ടോത്ത് പറഞ്ഞു.

നടപടിയില്ലെങ്കില്‍ അത് അംഗീകരിക്കുന്നെന്ന് ശ്രീജിത്തിന്റെ പിതാവ് കുമാരന്‍ പറഞ്ഞു. പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടിരുന്നെന്നും കുമാരന്‍ പറഞ്ഞു.

അതേസമയം, എസ്‌യുസിഐ ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ജിഷ്ണുവിന്റെ കുടുംബം. ഊഹാപോഹങ്ങള്‍ വച്ച് എസ്‌യുസിഐ ബന്ധം ആരോപിക്കരുത്. എസ്‌യുസിഐക്കാര്‍ ഇങ്ങോട്ട് വന്നു എന്നാണ് മനസിലാക്കുന്നത്. പാര്‍ട്ടി അന്വേഷിച്ച് സത്യമുണ്ടെങ്കില്‍ നടപടിയാവാമെന്നും കുമാരന്‍ പറഞ്ഞു.