ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രതി ചേർത്തു. മോട്ടോര്‍ വാഹനനിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസ്. നേരത്തെ വഫയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി നൽകിയിരുന്നു.

പ്രതിയെ രക്ഷിക്കാൻ തുടക്കത്തിൽ പൊലീസിന്റെ വൻ ഒത്തുകളി. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെ ജാമ്യമില്ലാ വകുപ്പു ചുമത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതമായി. കേസ് വിചാരണയ്ക്കെത്തുമ്പോൾ പൊലീസിന്റെ ഒത്തുകളി പ്രതിക്കു ഗുണം ചെയ്യുമെന്നു സേനയിലെ ചിലർ പറയുന്നു. രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാൽ രക്തത്തിൽ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്കരമെന്നു വിദഗ്ധർ പറയുന്നു.

പൊലീസ് വീഴ്ചകൾ ഇങ്ങനെ

∙മദ്യലഹരിയിൽ കാറോടിച്ചു ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചു വീഴ്ത്തിയിട്ടും കാറോടിച്ചവരെ കസ്റ്റഡിയിലെടുത്തില്ല.

∙കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതിയാണെന്നു ശ്രീറാം പറഞ്ഞിട്ടും അവരെ ടാക്സി വിളിച്ചു പൊലീസ് വീട്ടിലെത്തിച്ചു.

∙സംഭവം വിവാദമായതോടെ 5 മണിക്കൂർ കഴിഞ്ഞ് ഇവരെ മടക്കി വിളിച്ചു മൊഴിയെടുത്തു.

∙ശ്രീറാമും യുവതിയും മദ്യപിച്ചിരുന്നോ എന്നറിയാൻ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസർ ഉപയോഗിച്ചില്ല.

∙പരുക്കേറ്റെന്നു പറഞ്ഞ ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച പൊലീസ് രക്തസാംപിളെടുക്കാൻ ആവശ്യപ്പെട്ടില്ല.

∙രക്തസാംപിൾ ശേഖരിച്ചത് അപകടം നടന്നു 10 മണിക്കൂറിനു ശേഷം മാത്രം.

∙വാഹനമോടിച്ച വ്യക്തിയുടെ പേരില്ലാതെയും മനപൂർവമല്ലാത്ത നരഹത്യയ്ക്കും മാത്രം എഫ്ഐആർ. വൈകുന്നേരും ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ്.

∙ഫൊറൻസിക് വിദഗ്ധരും പൊലീസ് ഫൊട്ടോഗ്രഫറും എത്തും മുൻപേ ഇടിച്ച കാർ റിക്കവറി വാഹനം ഉപയോഗിച്ചു പൊലീസ് മാറ്റി.

∙വാഹനം അമിത വേഗത്തിലായിരുന്നോ എന്നു നിരീക്ഷണ ക്യാമറകൾ വഴി പരിശോധിച്ചില്ല.

∙കാർ ഓടിച്ചതു ശ്രീറാമെന്നു യുവതി പൊലീസിനും കോടതിക്കും മൊഴി നൽകിയിട്ടും കള്ളം പറഞ്ഞു കേസ് വഴിതെറ്റിക്കാൻ ശ്രമിച്ചതിനു കേസെടുത്തില്ല.

ശ്രീറാം നടത്തിയ 5 ഇടപെടലുകൾ

തിരുവനന്തപുരം ∙ അപകടത്തിന് ഇടയാക്കിയ കാർ യാത്ര ആരംഭിച്ചതു മുതൽ തുടങ്ങി നിയമലംഘനം. അപകടശേഷം അന്വേഷണം അട്ടിമറിക്കാനും ശ്രമം നടത്തി. ഒടുവിൽ തെളിവുകളും മൊഴികളും എതിരായതോടെ അറസ്റ്റ് അനിവാര്യമായി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമവിരുദ്ധ ഇടപെടലുകൾ ഇങ്ങനെ

1. നഗരത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നതും പൊലീസിന്റെ ശക്തമായ നിരീക്ഷണമുള്ളതുമായ റോഡിൽ മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ചു.

2. അപകടം നടന്നപ്പോൾ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞു: ‘കാറോടിച്ചത് ഞാനല്ല, വഫ ഫിറോസാണ്’. ആൾമാറാട്ടത്തിലൂടെ കേസിൽ നിന്നു രക്ഷപ്പെടാൻ ശ്രമം.

3. ആരാണെന്നു പൊലീസ് ചോദിച്ചപ്പോൾ ഡോക്ടറെന്നു മറുപടി.

4. പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തപരിശോധനയ്ക്കു വിസമ്മതിച്ചു. ശാസ്ത്രീയ തെളിവുകൾ ഒഴിവാക്കാൻ ശ്രമം.

5. പരുക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്കു പോകണമെന്നു ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തപ്പോൾ പോയതു സ്വകാര്യ ആശുപത്രിയിലേക്ക്.

സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം.

പുലര്‍ച്ചെ 12. 59ന് കൊല്ലത്ത് ഒൗദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. പബ്ളിക് ഒാഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു.

സമീപത്തെ മരത്തിലുരസി പോസ്റ്റും തകര്‍ത്ത് നൂറു മീറ്റര്‍ മാറി തെറിച്ചു വീണ ബൈക്കും റോഡിലുടനീളം ചിതറിയ കാറിന്റെ ഭാഗങ്ങളും ആ ഇടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്ന് വിളിച്ചു പറയുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഒാടിച്ചത് ഐ എ എസ് ഒാഫീസര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിനു വ്യക്തമായി. ഒപ്പമുണ്ടായിരുന്നത് കാറിന്റെ ഉടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ആയിരുന്നു. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാം.

വാഹനം ഇല്ലാതിരുന്നതിനാല്‍ ശ്രീറാം തന്നെ വിളിച്ചുവെന്നും കവടിയാറില്‍ നിന്ന് കയറിയ ശ്രീറാമാണ് അമിത വേഗതയില്‍ വണ്ടിയോടിച്ചതെന്നുമാണ് വഫയുടെ മൊഴി. നിയമപാലകന്‍ തന്നെ നിയമലംഘകനായപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് പൊലിഞ്ഞു പോയത്.