ശ്രീശാന്തിന്റെ കരിയറിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തിലെ തൂവാലയെ കുറിച്ച് മനസ് തുറന്ന് ശ്രീശാന്ത്. 2013മെയ് അഞ്ചിന് നടന്ന രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം.
ശ്രീശാന്ത് തൂവാല പാന്റിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്ന രീതിയില്‍ മടക്കികുത്തി വച്ചുവെന്നായിരുന്നു പൊലീസ് വാദം. ആ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സ് വഴങ്ങിയതും താരത്തെ സംശയമുനയില്‍ നിര്‍ത്തിയിരുന്നു.നാല് വര്‍ഷത്തിനിപ്പുറം ഒത്തുകളി കേസില്‍ കോടതി ശ്രീശാന്തിന് കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആ തൂവാലയുടെ പിന്നിലെ രഹസ്യം ശ്രീശാന്ത് വെളിപ്പെടുത്തി. വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതം തന്നെ മാറ്റിയ തൂവലയെ കുറിച്ചുള്ള രഹസ്യം ശ്രീശാന്ത് വെളിപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം അലന്‍ ഡൊണാള്‍ഡിനെ അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നുവെന്നും കരിയറില്‍ മോശം പ്രകടനം പുറത്തെടുക്കുന്ന സമയത്ത് തിരിച്ച് ഫോമിലേക്ക് വരാന്‍ അത് സഹായിക്കാറുണ്ടായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.’ആം ബാന്‍ഡോ തൂവാലയോ ചുവപ്പ് ചായമോ അടയാളമായി ഞാന്‍ ഉപയോഗിക്കാറുണ്ടെന്നാണ് ജിജു ജനാര്‍ദ്ദന്‍ പോലീസിനോട് പറഞ്ഞത്. ഇതെല്ലാം ഞാന്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ അത് ഇടനിലക്കാര്‍ക്ക് സൂചന നല്‍കാനല്ല. ഞാന്‍ അലന്‍ ഡൊണാള്‍ഡിനെ സ്‌നേഹിക്കുന്നതിനാലാണ്’ ശ്രീശാന്ത് വ്യക്തമാക്കി.
” മുമ്ബും ഞാന്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഡൊണാള്‍ഡിനെപ്പോലെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖത്ത് സിങ്ക് ഓക്‌സൈഡ് തേക്കാറുണ്ട്. അതിനര്‍ത്ഥം ആ മത്സരങ്ങളില്‍ ഒത്തുകളി നടക്കാറുണ്ടെന്നാണോ? ശ്രീശാന്ത് ചോദിക്കുന്നു. അന്ന് ആദ്യ ഓവര്‍ തുടങ്ങുന്നതിന് മുമ്ബ് തൂവാല വയ്ക്കാന്‍ അമ്ബയറില്‍ നിന്നും അനുവാദം വാങ്ങിയിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.