നടി ശ്രീദേവിക്ക് അവസാനയാത്രാമൊഴി നല്‍കുകയാണ് മുംബൈ നഗരം. അന്ധേരിയിലെ സെലിബ്രേഷന് സ്പോര്ട്സ് ക്ലബില്‍ മൃതദേഹഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സിനിമ രാഷ്ട്രീയ, സാമൂഹിക മേഖലകലിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നുണ്ട്. നടിമാരായ സോനം കപൂ‍ര്‍ ഫറാ ഖാന്‍, അര്‍ബാസ് ഖാന്‍ ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവര്‍ സെലിബ്രേഷന് സ്പോര്ട്സ് ക്ലബില്‍ എത്തി. വൈകിട്ട് മൂന്നരയ്ക്കാണ് സംസ്കാരം.

ചലച്ചിത്ര താരങ്ങളുടെ വൻനിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരിക്കുന്നത്. തബു, ഹേമാമാലിനി, ഇഷ ഡിയോൾ, നിമ്രത് കൗർ, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിൻ ഫെർണാണ്ടസ്, സുസ്മിത സെൻ, സോനം കപൂർ, ആനന്ദ് അഹൂജ, അർബാസ് ഖാൻ, ഫറാ ഖാൻ തുടങ്ങിയവർ സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലെത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഭാര്യ രാശ്മി, മകൻ ആദിത്യ താക്കറെ എന്നിവരും ശ്രീദേവിക്ക് ആദാരാഞ്ജലികൾ അർപ്പിച്ചു. സ്പോർട്സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖർക്കും മറ്റൊരു ഗേറ്റിലൂടെ ജനങ്ങളെയുമാണ് പ്രവേശിപ്പിക്കുന്നത്. രജനീകാന്ത്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവര്‍ ഉടനെത്തുമെന്നും സൂചനകളുണ്ട്.

ദുബായിൽ നിന്ന് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിച്ചത്. പ്രിയതാരത്തെ ഒരുനോക്കുകാണാൻ അന്ധേരി ലോക്വണ്ട് വാലയിലേക്ക് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എത്തുമ്പോൾ തടിച്ചുകൂടിയത് ആയിരങ്ങളാണ്.

ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക സ്വകാര്യജെറ്റ്‌ വിമാനം രാത്രി 9.22ന് വിമാനത്താവളത്തിലിറങ്ങി. പിന്നെ, വിമാനത്താവളത്തിന്റെ എട്ടാംനമ്പർ ഗേറ്റ് വഴി, സുരക്ഷാ അകമ്പടി വാഹനങ്ങളുടെ സാന്നിധ്യത്തിൽ ആംബുലൻസ് പുറത്തേക്ക്. ഒരുമണിക്കൂറിനുള്ളിൽ അന്ധേരി ലോകണ്ട്വാലയിലെ വസതിയിലേക്ക് വാഹനമെത്തി.

ഭർത്താവ് ബോണി കപൂർ, അനിൽ കപൂർ ഉൾപ്പെടെ കുടുംബാംങ്ങളും, ഒപ്പം അനിൽ അംബാനി അടക്കമുള്ള പ്രമുഖരും മൃതദേഹത്തെ അനുഗമിച്ചു. വസതിയിലേക്ക് കനത്ത സുരക്ഷകാവലിൽ ശ്രീദേവിയുടെ ചലനമറ്റ ശരീരം എത്തുമ്പോൾ പുറത്തു ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.

പൊതുദർശനത്തിന് സൗകര്യം ഇല്ലെന്നു അറിഞ്ഞിട്ടും തടിച്ചുകൂടിയ ജനത്തെ പൊലീസ് നിയന്ത്രിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപെട്ടു. അർദ്ധരാത്രിയിലും തങ്ങളുടെ പ്രിയതാരത്തിന്റെ വസതിക്കു മുൻപിൽ ആരാധകർ കാത്തുനിന്നു.