ദുബായ്: മോഹിത് മര്‍വയുടെ വിവാഹ വിരുന്നില്‍ ഒരു റാണിയെപ്പോലെ സുന്ദരിയായിരുന്നു ശ്രീദേവി. വീവാഹത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും അതീവ സന്തോഷവതിയാണ് അവര്‍. എന്നാല്‍ മണിക്കൂറുകള്‍ പോലും നീണ്ട് നിന്നില്ല ആ സന്തോഷം. ബോളുവുഡിനെ നടുക്കിയ നടി ശ്രീദേവിയുടെത്‌ അപകടമരണമാണെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നത്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. 24നാണു ശ്രീദേവിയുടെ മരണം സംഭവിച്ചത്. മുങ്ങി മരിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകളും വാർത്തകളും.

എന്നാല്‍ ബാത് ടബില്‍ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും. ഇന്നലെ മുതല്‍ തന്നെ ശ്രീദേവിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചര്‍ച്ചയായിരുന്നു. സൗന്ദര്യം നിലനിർത്താൻ വേണ്ടി ചെയ്ത സുർജറികൾ തന്നെയാണ് അകാലമരണത്തിന് കരണമായതെന്നുവരെയുള്ള റിപോർട്ടുകൾ പുറത്തുവന്നിരുന്നു.

തുടക്കത്തില്‍ ഹൃദയാഘാതം കൊണ്ടുള്ള സ്വാഭാവിക മരണം എന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം പോലും വേണ്ടിവരില്ലെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പുറത്തു വിട്ടത്. എന്നാല്‍ പിന്നീട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണ് ദുരൂഹത ഉയര്‍ന്നത്. സംഭവത്തില്‍ ബര്‍ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ശ്രീദേവി ദുബായില്‍ താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തി. ഇതിനിടെയാണിപ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.