ലണ്ടന്‍: മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ തിരികെ പ്രവേശിപ്പിക്കും. ഓര്‍പിംഗ്ടണിലെ സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് ഗ്രേഡ് കുറഞ്ഞതിന് 16 വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. സ്‌കൂളിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ഉപാധിയുമില്ലാതെ അടുത്തയാഴ്ച സ്‌കൂൡ തിരികെയെത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമനടപടിക്കായി നീങ്ങിയ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതുമാണ് സ്‌കൂള്‍ അധികൃതര്‍ നടപടി പിന്‍വലിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

എ ലെവല്‍ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്. ബി ഗ്രേഡ് എങ്കിലും നേടിയില്ലെങ്കില്‍ സ്‌കൂള്‍ വിട്ടുപോകാമെന്ന സമ്മതപത്രം ഒപ്പുവെക്കണമെന്ന് മറ്റു വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലീഗ് ടേബിളില്‍ സ്‌കൂളുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികളെ ബലി കൊടുക്കുന്ന നടപടിക്കെതിരെ നിയമനടപടികള്‍ക്ക് കളമൊരുങ്ങാനും ഈ സംഭവം കാരണമായി. സെന്റ് ഒലേവ്‌സ് സ്‌കൂള്‍ തങ്ങളുടെ നടപടിയില്‍ നിന്ന് പിന്നോട്ടുപോകാനുണ്ടായ സാഹചര്യം മറ്റു സ്‌കൂളുകളെയും ഇത്തരം നടപടിയില്‍ നിന്ന് പിന്തിരിപ്പിച്ചേക്കുമെന്നും കരുതുന്നു.

പെരുമാറ്റദൂഷ്യമല്ലാതെ, പഠന നിലവാരവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും കുട്ടികളെ പുറത്താക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിനേക്കാള്‍ ലീഗ് ടേബിളില്‍ മുന്‍നിരയില്‍ എത്തുക എന്നതിന് മാത്രമാണ് ഇത്തരം സ്‌കൂളുകള്‍ മുന്‍ഗണന നല്‍കുന്നത് എന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് കുട്ടികളെ പുറത്താക്കിയ സംഭവം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സെന്റ് ഒലേവ്‌സ് സ്‌കൂള്‍ നേതൃത്വം തയ്യാറായിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളിന്റെ നടത്തിപ്പുകാരായ ചിചെസ്റ്റര്‍ രൂപതയാണ് കുട്ടികളെ തിരിച്ചെടുക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്.