സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടന്‍ ആന്‍ഡ്രു ജാക്ക് അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു 76 കാരനായ ജാക്കിന്റെ അന്ത്യം. താരത്തിന്റെ ഏജന്റ് ജില്‍ മക്കല്ലഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജാക് ഇംഗ്ലണ്ടിലെ സറേയിലെ ഒരു ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച്ചയായിരുന്നു മരിച്ചത്.

ജാക്കിന്റെ ഭാര്യയും കൊറോണ ബാധിതയായി ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ ആണ്. അവസാനമായി ഭാര്യയെ കാണാനുള്ള ആഗ്രഹം സാധ്യമാകാതെയാണ് ജാക്ക് യാത്രയായതെന്നു ജില്‍ പറഞ്ഞു. ന്യൂസിലന്‍ഡിലായിരുന്ന ജാക്കിന്റെ ഭാര്യ അദ്ദേഹത്തെ കാണാനായി വരുമ്പോഴായിരുന്നു ഓസ്‌ട്രേലിയയില്‍ വച്ച് ക്വാറന്റൈന്‍ ചെയ്യപ്പെടുന്നത്. അവസാന സമയത്ത് ജാക്കിന് ഭാര്യയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല. നിലവിലെ അവസ്ഥയില്‍ ജാക്കിന്റെ സംസ്‌കാര ചടങ്ങിലും ഭാര്യയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ല.

സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏഴാമത്തെയും എട്ടാമത്തെയും ചിത്രങ്ങളായ The Force Awakens , The Last Jedi എന്നിവയില്‍ മേജര്‍ എമ്മറ്റ് എന്ന കഥാപാത്രത്ത അവതരിപ്പിച്ചാണ് ജാക്ക് ലോകമെമ്പാടും ആരാധാകരെ സ്വന്തമാക്കിയത്. ഗാര്‍ഡിയന്‍സ് ഓഫ് ദ ഗ്യാലക്‌സി, ദ ലോര്‍് ഓഫ് ദി റിംഗ്‌സ് തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളില്‍ ഭാഷ പരിശീലകനായും ജാക് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ദി ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരുന്നു ജാക് അവസനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.