സ്റ്റോക്ക് ഓൺ ട്രെന്റ്: വീട്ടുകാരുടെ പഞ്ചി, ആത്മമിത്രങ്ങളുടെ പഞ്ചിയമ്മ, സി എം സി സന്യാസിനി സഭക്ക് സിസ്റ്റർ ജെയ്‌സി, നാട്ടുകാർക്ക് സിസ്റ്റർ ‘അമ്മ, 1946 ആഗസ്റ് 11 ന് 1121 കർക്കിടകത്തിലെ തിരുവോണനാളിൽ ജനനം.. കോട്ടയം ജില്ലയിലെ ആർപ്പൂക്കര വില്ലേജിൽ, വില്ലൂന്നി ഗ്രാമത്തിൽ, പൊടിപ്പാറ തറവാട്ടിൽ മാണിച്ചന്റെയും കൊണ്ടോട്ടിക്കൽ മേരിക്കുട്ടിയുടെയും  ഒൻപത് മക്കളിൽ മൂത്തവൾ.. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിന്റെ മുൻ ട്രസ്റ്റിയും, സീറോ മലബാർ ബിർമിങ്ഹാം ചാപ്പ്ളിൻസിയുടെ എക്സിക്യൂട്ടീവ് മെമ്പറും ആയ സിബി പൊടിപ്പാറയുടെ  സഹോദരി സിസ്റ്റർ ജെയ്‌സി കാർമ്മൽ (71) നിര്യാതയായി. ശവസംസ്ക്കാര ചടങ്ങുകൾ നാളെ 2.00 ന് ചങ്ങനാശേരി കാർമ്മൽ വില്ല മഠത്തിൽ ആരംഭിക്കുന്നതായിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

ഒരു നാടിൻറെ നൊമ്പരമായ ഒരു മരണം.. അപ്പർ കുട്ടിനാടിന്റെ പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച ബാല്യകാലം.. അയലത്തെ ചേച്ചിമാരോടൊപ്പം ഉൾനാടുവാഴികളിലൂടെയുള്ള സ്‌കൂൾ യാത്രയിൽ വഴിമദ്ധ്യേ കുടിലുകളിൽ കയറിയിറങ്ങി കുശലം പറഞ്ഞത് ഒന്നും സൂക്ഷിച്ചു വയ്ക്കാനില്ലാതെ ഇട്ടിരിക്കുന്ന കുടിലുകളും, സ്‌കൂളിൽ പോകാതെ കളിച്ചു നടന്നിരുന്ന കുട്ടികളും… അതൊരു നൊമ്പരമായി.. രാത്രികളിൽ അവർക്കായി അവൾ സ്വപ്നങ്ങൾ കണ്ടു.. ഇവരെപ്പോലെ ഒന്നും സൂക്ഷിച്ചു വയ്ക്കാതെ തുറന്നിരിക്കുന്ന കുടിൽ, ഭാരതത്തിലെ ഋഷിമാരുടെ പോലുള്ള കുടിൽവാസവും ലാളിത്യമുള്ള ജീവിതവും… പത്താം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ തന്നെ വിവാഹ ആലോചനകൾ എത്തിത്തുടങ്ങി… എന്നാൽ അവയൊക്കെയും അവഗണിച്ചു.. കളങ്കമില്ലാത്ത ആ പ്രായത്തിൽ തന്നെ ഒന്നോ രണ്ടോ കുട്ടികളുടെ അമ്മയാകുന്നതിനു പകരം ആശ്രയമില്ലാത്ത എല്ലാവരുടെയും അമ്മയാകുവാൻ തീരുമാനിച്ചുറച്ചു.. കർക്കശ്യക്കാരനായ അപ്പന്റെ ശാസനകളും, അമ്മയുടെ കണ്ണീരിൽ കുതിർന്ന യാചനകളും അവളുടെ തീരുമാനത്തെ മാറ്റാൻ സാധിച്ചില്ല… ഉപബോധമനസ്സിൽ മിന്നിമറഞ്ഞ ലൗകീക ജീവിതവിളികളെ തിരിച്ചറിഞ്ഞു അഗ്നിക്കിരയാക്കി ബോധമനസ്സിൽ തീരുമാനം ഉറപ്പിച്ചു നിർത്തി.

“ധ്യാനത്തിൽ നീ എന്നോട് ചേർന്നിരിക്കുക കർമ്മത്തിൽ നീ എനിക്ക് അർപ്പിതമായിരിക്കുക” എന്ന മുദ്രാവാക്യത്തിന്റെ മധുരിമയാണ് പഞ്ചിയെ കോൺഗ്രിഗേഷൻ ഓഫ് കാർമ്മൽ (സി എം സി ) സന്യാസഭവനിലേക്കാകര്ഷിച്ചത്. 1964-ൽ ചങ്ങനാശേരിയിലെ സി എം സി പ്രൊവിൻഷ്യൽ അംഗമായി.. അസംപ്‌ഷൻ കോളേജിൽ പി ഡി സിയും മണിപ്പാൽ കെ എം സിയിൽ നിന്ന് ഫർമസി പഠനവും പൂർത്തിയാക്കി. തുടന്ന് വിവിധ ആശുപത്രികളിൽ സ്നേഹപരിചരണം..