മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെംബിന്‍ കൊടുങ്കാറ്റ് വിയറ്റനാമിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. അതേസമയം തെക്കന്‍ ഫിലിപ്പൈന്‍സില്‍ നാശം വിതച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 230 ആയി. മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പതിനായിരകണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. ഫിലിപ്പൈന്‍സിലെ മിന്‍ഡാനാവോ ദ്വീപാണ് കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ കാറ്റടിച്ചത്. കൊടുങ്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തും തീരദേശ മേഖലകളിലും താമസിക്കുന്ന ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച വിയറ്റ്‌നാമില്‍ ശക്തമായ കാറ്റിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് 74,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചതായും ലക്ഷകണക്കിന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നതായും വിയറ്റ്‌നാം ദുരന്ത നിവാരണ കമ്മിറ്റി അറിയിച്ചു.

ഫിലിപ്പൈന്‍സ് മേഖലയില്‍ നിന്ന് കാണാതായവരുടെ എണ്ണവും ഉയരുന്നുണ്ട്. പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 144 പേരെ ഇനിയും കണ്ടെത്താനുണ്ട്. എന്നാല്‍, 40,000 ആളുകളെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 70,000 ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വേഗത കുറച്ചു. ശക്തമായ പ്രളയത്തില്‍ നിറഞ്ഞ സലോങ് നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

മിന്‍ഡാനാവോയില്‍ 135 പേര്‍ കൊല്ലപ്പെടുകയും 72 പേരെ കാണാതാവുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സാബോംഗാ മേഖലയില്‍ 47 പേര്‍ മരിച്ചതായും 72 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ഫിലിപ്പീന്‍സിലെ ഉയര്‍ന്ന് ഗ്രാമപ്രദേശമായ ദലായ ഗ്രാമം അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. പ്രളയവും കൊടുങ്കാറ്റും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈ മേഖലയെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു