ലണ്ടന്‍: യുകെയില്‍ ചൂട് വര്‍ദ്ധിക്കുന്നു. അടുത്തയാഴ്ച ഹീറ്റ് വേവിന് സാധ്യതയുള്ളതിനാല്‍ 22 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. തെക്കന്‍ ഭാഗങ്ങളില്‍ ഈ വാരാന്ത്യം മഴയുണ്ടാകാന്‍ ഇടയുണ്ട്. ഇത് രാജ്യമൊട്ടാകെ വ്യാപിക്കാനും ഇടയുണ്ടെന്നാണ പ്രവചനം. അടുത്തയാഴ്ച ചൂട് കാലാവസ്ഥ തിരികെ വന്നേക്കും. ഇന്ന് തെളിഞ്ഞ ആകാശമായിരിക്കും കാണപ്പെടുകയെന്നും ചൂട് കാലാവസ്ഥയായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഇത് മഴയ്ക്ക് വഴി മാറാമെന്നും മെറ്റ് ഓഫീസ് വക്താവ് പറഞ്ഞു. രണ്ടു ദിവസത്തേക്ക് കാലാവസ്ഥ ഈ വിധത്തില്‍ തുടരാമെന്നും പ്രസ്താവനയില്‍ മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചൂട് ഉയരുകയും 20 ഡിഗ്രിക്കു മേല്‍ എത്തുകയും ചെയ്യും. ചൂട് കാലാവസ്ഥ തുടരുന്നത് വരള്‍ച്ചയ്ക്ക് കാരണമാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.

20 വര്‍ഷത്തിനിടെയാണ് ഇത്രയും നീണ്ടു നില്‍ക്കുന്ന ചൂടുകാലം യുകെ ദര്‍ശിക്കുന്നത്. ഇതിനു ശേഷം കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് കഴിഞ്ഞ മാസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 25 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പാനിഷ് പാര്‍ട്ടി ഐലന്‍ഡിനേക്കാള്‍ ചൂട് യുകെയില്‍ രേഖപ്പെടുത്തുമെന്നും പ്രവചനമുണ്ട്.

ഓട്ടം, വിന്റര്‍ സമയങ്ങളില്‍ മഴ കുറഞ്ഞതും സ്പ്രിംഗ് നേരത്തേ എത്തിയതും മൂലം നദികളില്‍ വെള്ളം കുറവാണ്. സൗത്ത്, വെസ്റ്റ് മേഖലകളില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ലഭിക്കുന്ന മഴയുടെ അളവ് കുറയുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ കാരണമാകും.